ബില്ല് ചോദിച്ചതിന് ജി.എസ്.ടി ഉദ്യോഗസ്ഥനെ കടയുടമ മർദ്ദിച്ചു

Sunday 12 January 2025 12:40 AM IST

കായംകുളം :വാങ്ങിയ സാധനത്തിന്റെ ബില്ല് ചോദിച്ചതിന് ജി.എസ്.ടക ഉദ്യോഗസ്ഥനെ കടയുടമയുടെ മർദ്ദിച്ചതായി പരാതി. തിരുവനന്തപുരം ജി.എസ്.റ്റി എൻഫോഴ്സ്മെന്റ് ഡെപ്യൂട്ടികമ്മീഷണർ ഓഫീസിലെ സീനിയർ ടാക്സ്അസിസ്റ്റന്റ് കരീലക്കുളങ്ങര വെട്ടത്തയ്യത്ത് വീട്ടിൽ ആർ.അഭിലാഷി (45) നാണ് മർദ്ദനമേറ്റത്.അഭിലാഷിനെ ആദ്യം കായംകുളം താലൂക്ക് ആശുപത്രിയിലും തുടർന്ന് മാവേലിക്കരയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

കായംകുളം റെയിൽവേ സ്റ്റേഷൻ റോഡിന് സമീപമുള്ള ബേക്കറിയിൽ വെള്ളിയാഴ്ച വൈകിട്ട് എട്ട് മണിക്കായിരുന്നു സംഭവം.ജോലി കഴിഞ്ഞ് ട്രെയിനിൽ കായംകുളത്ത് ഇറങ്ങി വീട്ടിലേയ്ക്ക് ഓട്ടോയിൽ പോകുന്നവഴി ബിസ്ക്കറ്റ് വാങ്ങുവാനായാണ് ബേക്കറിയിലെത്തിയത്. രേഖപ്പെടുത്തിയ പരമാവധി വിലയേക്കാൾ കൂടുതൽ ഈടാക്കിയത് ചോദ്യം ചെയ്യുകയും ബില്ല് ആവശ്യപ്പെടുകയും ചെയ്തതാണ് കടയുടമയുടെ പ്രകോപനത്തിന് കാരണമായത്. താൻ ജി.എസ്.റ്റി വിഭാഗത്തിൽ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥനാണെന്ന് ധരിപ്പിച്ചിട്ടും കടയുടമ മർദ്ദിയ്ക്കുകയായിരുന്നുവെന്ന് അഭിലാഷ് പറഞ്ഞു. പുറത്ത് നിന്നിരുന്ന കടയുടമയുടെ സുഹൃത്തുക്കളും മർദ്ദിച്ചു. അഭിലാഷിന്റെ മൊഴി രേഖപ്പെടുത്തി അന്വേഷണം തുടങ്ങിയതായി കായംകുളം പൊലീസ് പറഞ്ഞു.