തിരിച്ചടിച്ചാല്‍ നടപടി കടുപ്പിക്കും; സൈനിക കേന്ദ്രങ്ങളെ ആക്രമിക്കാന്‍ മടിക്കില്ലെന്ന് ഇന്ത്യയുടെ മുന്നറിയിപ്പ്

Wednesday 07 May 2025 6:57 PM IST

ന്യൂഡല്‍ഹി: പാകിസ്ഥാനിലെ ഒമ്പത് കേന്ദ്രങ്ങളില്‍ ഇന്ത്യ നടത്തിയ ഓപ്പറേഷന്‍ സിന്ദൂറിന് തിരിച്ചടി നല്‍കുമെന്നാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. എന്നാല്‍ ഇന്ത്യയിലേക്ക് ആക്രമണം നടത്തിയാല്‍ പിന്നീടുള്ള തിരിച്ചടി അതിഭീകരമായിരിക്കുമെന്ന മുന്നറിയിപ്പാണ് ഇന്ത്യ നല്‍കുന്നത്. പാകിസ്ഥാന്റെ സൈനിക കേന്ദ്രങ്ങളെ ഉള്‍പ്പെടെ ആക്രമിക്കാന്‍ മടിക്കില്ലെന്ന താക്കീതാണ് ഇന്ത്യ നല്‍കിയിരിക്കുന്നത്. വിദേശ നയതന്ത്ര പ്രതിനിധികളെ നേരിട്ടാണ് ഉന്ത്യ ഇക്കാര്യം അറിയിച്ചത്.

ബുധനാഴ്ച പുലര്‍ച്ചെ ഒന്നര മണിക്കാണ് പാകിസ്ഥാനിലെ ഒമ്പത് ഭീകര കേന്ദ്രങ്ങളില്‍ ഇന്ത്യന്‍ സേന മിസൈല്‍ ആക്രമണം നടത്തിയത്. കരസേനയും വ്യോമസേനയും ചേര്‍ന്ന് നടത്തിയ സംയുക്ത ഓപ്പറേഷന്‍ 23 മിനിറ്റ് നീണ്ടുനിന്നു. ഇതിനോടകം തന്നെ തങ്ങള്‍ ലക്ഷ്യമിട്ട ഭീകര കേന്ദ്രങ്ങള്‍ ഇന്ത്യ തകര്‍ത്തെറിയുകയായിരുന്നു. കോട്‌ലിയിലെ അബ്ബാസ് തീവ്രവാദ ക്യാമ്പ്, ബഹവല്‍പൂരിലെ ജെയ്ഷെ മുഹമ്മദ് ആസ്ഥാനം, സിയാല്‍കോട്ട്, മുസാഫറാബാദ്, ഭിംബര്‍, ചക് അമ്രു, ഗുല്‍പുര്‍ എന്നിവിടങ്ങളിലെ ഭീകര ക്യാമ്പ്, മുരീദ്‌കെയിലെ അഡീഷണല്‍ എല്‍ഇടി ക്യാമ്പ് എന്നീ കേന്ദ്രങ്ങള്‍ തകര്‍ക്കുന്ന ദൃശ്യങ്ങള്‍ സൈന്യം പുറത്തുവിട്ടിട്ടുണ്ട്.

ഇന്ത്യ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ ജെയ്‌ഷെ തലവന്‍ മസൂദ് അഹ്‌സറിന്റെ കുടുംബവും സഹായികളും ഉള്‍പ്പെടെ കൊല്ലപ്പെട്ടിരുന്നു, മസൂദിന്റെ സഹോദരിയും ഒമ്പത് കുടുംബാംഗങ്ങളും നാല് സഹായികളുമാണ് കൊല്ലപ്പെട്ടത്. അതേസമയം ഇന്ത്യക്കെതിരെ പ്രത്യാക്രമണം നടത്താന്‍ പാക് സര്‍ക്കാര്‍ സൈന്യത്തിന് നിര്‍ദേശം നല്‍കി കഴിഞ്ഞു. നിയന്ത്രണ രേഖയില്‍ പാകിസ്ഥാന്‍ കനത്ത ഷെല്ലാക്രമണം നടത്തുന്നുണ്ട്. എന്നാല്‍ ഇന്ത്യന്‍ സൈന്യം ഇതിനെ കൃത്യമായി പ്രതിരോധിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.