ക്വട്ടേഷൻ ഏറ്റെടുത്തത് കാവ്യയും കൂട്ടരും, നടത്തിയത് ക്രൂര പീഡനം: വീഡിയോ പുറത്ത്

Sunday 01 June 2025 8:52 AM IST

ബംഗളൂരു: ക്വട്ടേഷൻ ഏറ്റെടുക്കലും തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിക്കലും ആണുങ്ങളുടെ മാത്രം കുത്തകയാണെന്ന് കരുതിയെങ്കിൽ തെറ്റി. ബംഗളൂരുവിൽ സ്പാ ഉടമയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി ഉപദ്രവിച്ച വനിതാ ഗുണ്ടകളെ പൊലീസ് അറസ്റ്റുചെയ്തു. ബുവനേശ്വരി നഗറിലെ സ്പായിലെ ജീവനക്കാരൻ തൊട്ടടുത്ത് മ​റ്റൊരു സ്പാ തുടങ്ങിയതിലെ തർക്കമാണ് വനിതകളുടെ നേതൃത്വത്തിലുള്ള തട്ടിക്കൊണ്ടുപോകലിൽ കലാശിച്ചത്. പഴയ സ്പായുടെ ഉടമ നിഷയെന്ന് അറിയപ്പെടുന്ന സ്മിതയാണ് ക്വട്ടേഷൻ നൽകിയത്. കാവ്യ, മുഹമ്മദ് എന്നിവരാണ് ക്വട്ടേഷനെടുത്തതും ആക്രമണം നടത്തിയതും. ഇവരുടെ ക്രൂരപീഡനത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു.

പൊലീസ് പറയുന്നത്: ബുവനേശ്വരി നഗറിലെ സ്പാ ജീവനക്കാരനായിരുന്നു ബല്ലിയപ്പ സഞ്ജു. അടുത്തിടെ ഇയാൾ ജോലി രാജിവച്ച് സ്വന്തമായി ഒരു സ്പാ തുടങ്ങി. ഇതോടെ തന്റെ സ്പായിൽ ഇടപാടുകാർ കുറയുമെന്ന് ഭയന്നാണ് സ്മിത ക്വട്ടേഷൻ നൽകിയത്. സഞ്ജുവിനെ മർദിച്ചവശനാക്കിയ ശേഷം തട്ടിക്കൊണ്ടു പോകുകയായിരുന്നു. പെട്രോൾ ഒഴിച്ച് കത്തിക്കുമെന്ന് ഭീഷണിപ്പെടുത്തിയതിനൊപ്പം കാറിൽ കയ​റ്റിക്കൊണ്ടുപോകുന്നതിനിടെ കൊല്ലാനും ശ്രമിച്ചു.

സിസിടിവി ദൃശ്യങ്ങൾ സഹിതം സഞ്ജുവിന്റെ ഭാര്യ പരാതി നൽകിയതോടെയാണ് പൊലീസ് ക്വട്ടേഷൻ സംഘത്തെ പിടികൂടിയത്. സ്പാ ഉടമ സ്മിത, ക്വട്ടേഷനേ​റ്റെടുത്ത കാവ്യ, ഇവരുടെ സഹായി മുഹമ്മദ് എന്നിവരാണ് പിടിയിലായത്. സ്മിതയെ റിമാൻഡ് ചെയ്തു. സ്മിതയുടെ സ്പായിൽ പെൺവാണിഭം നടന്നിരുന്നുവെന്ന സഞ്ജുവിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. കൊടുംക്രിമിനലുകളായ പുരുഷ ഗുണ്ടകളെ തോൽപ്പിക്കുന്ന തരത്തിലായിരുന്നു കാവ്യയുടെ പീഡനം. കാവ്യ നേരത്തേയും ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.