സിറിയയെ ആക്രമിച്ച് ഇസ്രയേൽ

Thursday 17 July 2025 6:45 AM IST

ഡമാസ്‌കസ്: സിറിയയുടെ തലസ്ഥാനമായ ഡമാസ്‌കസിൽ ശക്തമായ വ്യോമാക്രമണം നടത്തി ഇസ്രയേൽ. പ്രതിരോധ മന്ത്രാലയ, സൈനിക ആസ്ഥാനങ്ങൾക്കും പ്രസിഡൻഷ്യൽ പാലസിന് ചുറ്റുമുള്ള പ്രദേശങ്ങളിലും ആക്രമണമുണ്ടായി. ഒരാൾ കൊല്ലപ്പെട്ടു. 13 പേർക്ക് പരിക്കേറ്റു.

തെക്കൻ സിറിയയിലെ സുവെയ്ദ മേഖലയിൽ ന്യൂനപക്ഷമായ ഡ്രൂസ് മതവിഭാഗക്കാർക്കെതിരെ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് പിന്നാലെയാണ് ഇസ്രയേൽ ആക്രമണം. ഡ്രൂസ് വിഭാഗക്കാരുടെ സംരക്ഷണമാണ് തങ്ങളുടെ ലക്ഷ്യമെന്നും, അവരുമായി ഏറ്റുമുട്ടുന്ന സിറിയൻ സർക്കാർ സേന സുവെയ്ദയിൽ നിന്ന് പിൻവാങ്ങും വരെ ആക്രമണം തുടരുമെന്നും ഇസ്രയേൽ പറയുന്നു.

ഞായറാഴ്ചയാണ് സുവെയ്ദയിൽ ഡ്രൂസ്, ബെദൂയിൻ വിഭാഗങ്ങൾ തമ്മിൽ സംഘർഷം ആരംഭിച്ചത്. ഡ്രൂസ്-ബെദൂയിൻ സംഘർഷം പരിഹരിക്കാൻ നഗരത്തിൽ പ്രവേശിച്ച സർക്കാർ സേന,​ ഒടുവിൽ ഡ്രൂസ് വിഭാഗക്കാരുമായി ഏറ്റുമുട്ടൽ തുടങ്ങി. 300ലേറെ പേർ ഇതുവരെ കൊല്ലപ്പെട്ടെന്നാണ് കണക്ക്. ഡ്രൂസ് വിഭാഗത്തിൽപ്പെട്ടവരെ കാണാതാവുന്നെന്നും സർക്കാർ സേനയുടെ പിന്തുണയോടെ ബെദൂയിൻ വിഭാഗങ്ങളാണ് പിന്നിലെന്നും ആരോപിക്കുന്നു. സംഘർഷങ്ങളിൽ യു.എസ് ആശങ്ക രേഖപ്പെടുത്തി.