ഷോക്കേറ്റ് മരിച്ച മിഥുന്റെ കുടുംബത്തിന് വീട് വച്ച് നൽകും; സംസ്‌കാരം അമ്മ നാട്ടിലെത്തിയ ശേഷം

Thursday 17 July 2025 5:23 PM IST

കൊല്ലം: തേവലക്കര സ്‌കൂളിൽ നിന്ന് ഷോക്കേറ്റ് മരിച്ച എട്ടാം ക്ലാസ് വിദ്യാർത്ഥി മിഥുന്റെ കുടുംബത്തിന് വീട് വച്ച് നൽകുമെന്ന് സർക്കാർ. സ്‌കൗട്ട്‌സ് ആൻഡ് ഗൈഡ്‌സിന്റെ നേതൃത്വത്തിലാണ് വീടുവച്ച് നൽകുക. ആദ്യഘട്ടമായി കുടുംബത്തിന് അഞ്ച് ലക്ഷം രൂപ നൽകുമെന്ന് നേരത്തേ സർക്കാർ പ്രഖ്യാപിച്ചിരുന്നു. അതിദരിദ്രമായ കുടുംബമാണ് മിഥുന്റേത്. ഇടിഞ്ഞുവീഴാറായ വീടാണ്. മൂന്ന് മാസത്തിന് മുമ്പാണ് മിഥുന്റെ അമ്മ സുജ കുവൈത്തിൽ ഹോം നഴ്‌സായി ജോലിക്ക് പോയത്.

വിദേശത്തുള്ള സുജ ഇതുവരെ വിവരം അറിഞ്ഞിട്ടില്ലെന്നാണ് ബന്ധുക്കൾ പറയുന്നത്. കുവൈറ്റിൽ സുജ ജോലി ചെയ്യുന്ന കുടുംബം തുർക്കിയിലേക്ക് വിനോദയാത്ര പോയിരിക്കുകയാണ്. ഇവർ സുജയെയും ഒപ്പം കൂട്ടി. അതിനാൽ, സുജയെ ഫോണിൽ ബന്ധപ്പെടാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. മിഥുന്റെ പിതാവ് മനുവിന് കൂലിപ്പണിയാണ്. പുതിയ വീട് നിർമിക്കാൻ ലൈഫ് പദ്ധതിയിൽ പേര് ചേർത്തെങ്കിലും അനുമതി ലഭിച്ചിട്ടില്ല.

ഇന്ന് രാവിലെ സ്‌കൂളിൽ കളിക്കുന്നതിനിടെ സൈക്കിൾ ഷെഡിന് മുകളിൽ വീണ ചെരുപ്പ് എടുക്കുന്നതിനിടെയാണ് മിഥുൻ ഷോക്കേറ്റ് മരിച്ചത്. ക്ലാസിലെ ബെഞ്ച് ഉപയോഗിച്ച് സൈക്കിൾ ഷെഡിന് മുകളിൽ കയറുമ്പോൾ കാൽ തെറ്റി വൈദ്യുതി ലൈനിലേക്ക് വീഴുകയായിരുന്നു.