വാട്‌സാപ്പ് ഉപയോഗിക്കുന്നവർ സൂക്ഷിച്ചോളൂ, പുതിയ ട്രിക്കുമായി അവർ ഇറങ്ങിയിട്ടുണ്ട്; എട്ടിന്റെ പണി കിട്ടും
കോലഞ്ചേരി: ഗൂഗിൾ പേ വഴി നമ്പർ മാറി പണമയച്ചെന്ന് പറഞ്ഞ് പണം തിരികെ ആവശ്യപ്പെടുന്ന പുതിയ തട്ടിപ്പ് രീതി വ്യാപകമാകുന്നു. വാട്‌സ്ആപ്പ് വഴിയാണ് ഈ തട്ടിപ്പ് പ്രധാനമായും നടക്കുന്നത്. ചെറിയ തുകകളാണ് തട്ടിപ്പുകാർ ആവശ്യപ്പെടുന്നത്. ഓൺലൈനായി സാരി വാങ്ങിയപ്പോൾ നമ്പർ മാറിപ്പോയതാണെന്നൊക്കെയാണ് പറയുന്നത്. മെസേജിനൊപ്പം, നിങ്ങളുടെ ഗൂഗിൾ പേയിലേക്ക് പണമയച്ചതായി കാണിക്കുന്ന വ്യാജ സ്‌ക്രീൻ ഷോട്ടും അയക്കും. പണമയച്ചയാൾ താണുകേണാണ് കാര്യങ്ങൾ അവതരിപ്പിക്കുന്നത്.
ഭീഷണിയും കെണിയും പണം നൽകില്ലെന്ന് മറുപടി നൽകിയാൽ അടുത്ത വിളി ഫോണിലേക്കാണ് വരുന്നത്. പണം സമാധാനപരമായി ചോദിച്ചു തുടങ്ങുന്ന സംഭാഷണം പിന്നീട് ഭീഷണിയിലേക്ക് മാറും. 'നിങ്ങൾ പറ്റിച്ചെന്ന് ഓൺലൈൻ മാദ്ധ്യമങ്ങളിൽ വാർത്ത വരും, പൊലീസിൽ പരാതി നൽകും, സ്‌ക്രീൻ ഷോട്ട് നവമാദ്ധ്യമങ്ങളിൽ പ്രസിദ്ധീകരിക്കും' തുടങ്ങിയ ഭീഷണികളാണ് ഇവർ മുഴക്കുന്നത്. ഒടുവിൽ ഒരു ക്യൂ.ആർ. കോഡ് അയച്ച ശേഷം 'ഇത് നിങ്ങളുടേല്ലേ?' എന്ന് ചോദിക്കും. അറിയാതെങ്ങാനും കോഡ് ചെക്ക് ചെയ്തുപോയാൽ നിങ്ങളുടെ ഫോൺ തട്ടിപ്പുകാരുടെ നിയന്ത്രണത്തിലാകും. പ്രായമായവരെ ഉന്നം വച്ചാണ് തട്ടിപ്പ് പ്രധാനമായും നടക്കുന്നത്. കഴിഞ്ഞ ദിവസം പള്ളിക്കര സ്വദേശിയായ ഒരു റിട്ടയേർഡ് അദ്ധ്യാപികയുടെ 70,000 ഇത്തരത്തിൽ തട്ടിയെടുത്തു.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ നിങ്ങൾക്ക് പരിചയമില്ലാത്ത നമ്പറുകളിൽ നിന്ന് വരുന്ന ഇത്തരം മെസേജുകളോ ലിങ്കുകളോ ഒരു കാരണവശാലും പ്രതികരിക്കരുത്.
നിങ്ങൾ അയച്ചു നൽകാതെ നിങ്ങളുടെ ക്യൂ.ആർ. കോഡ് മറ്റൊരാൾക്ക് ലഭിക്കില്ല. അതിനാൽ, ഇത്തരം തട്ടിപ്പുകളെ മുൻകരുതൽ കൊണ്ട് നേരിടുക.
പരിചയമില്ലാത്ത ഒരാളുമായും ചാറ്റ് ചെയ്യരുത്. ചാറ്റിംഗിനിടെ നിങ്ങൾ അറിയാതെ ഫോണിന്റെ നിയന്ത്രണം തട്ടിപ്പുകാർ കൈക്കലാക്കും. പിന്നീടുള്ള നിയന്ത്രണം അവരുടേതാകും.
ഒ.ടി.പി, അക്കൗണ്ട് നമ്പർ, കസ്റ്റമർ ഐ.ഡി, പാസ് വേർഡ് തുടങ്ങി ബാങ്ക് സംബന്ധമായ രഹസ്യ സ്വഭാവമുള്ള യാതൊന്നും ബാങ്ക് ഉദ്യോഗസ്ഥർക്ക് പോലും നൽകരുത്.