സെയില്‍സ് ഗേള്‍ മൂന്ന് വര്‍ഷം കൊണ്ട് മാനേജരായി; ബംഗളൂരു കോയമ്പത്തൂര്‍ ബിസിനസ് യാത്രകള്‍ അലിയും ദിവ്യയും ഒരുമിച്ച്

Friday 18 July 2025 9:36 PM IST

കൊല്ലം: ആയൂരില്‍ വസ്ത്ര വ്യാപാരിയും വനിതാ മാനേജരും തൂങ്ങി മരിച്ച സംഭവത്തില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കാന്‍ പൊലീസ്. സംഭവം ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനമെങ്കിലും ഒരാളുടേത് കൊലപാതകമാകാനുള്ള സാദ്ധ്യതയും പൊലീസ് തള്ളിക്കളയുന്നില്ല. എന്നാല്‍ ഇക്കാര്യത്തില്‍ സ്ഥിരീകരണമുണ്ടാകാന്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വരേണ്ടതുണ്ട്. ദിവ്യയുടേയും അലിയുടേയും ഫോണ്‍ രേഖകള്‍ ഉള്‍പ്പെടെ പരിശോധിക്കാനുള്ള ഒരുക്കത്തിലാണ് പൊലീസ്.

വസ്ത്ര വ്യാപാര ശാലയുടെ താഴത്തെ നിലയില്‍ ഗോഡൗണിനു വേണ്ടിയാണ് വിശാലമായ മുറി സജ്ജമാക്കിയിരുന്നത്. ദിവ്യാമോള്‍ അടക്കം ഇവിടെയാണ് ജീവനക്കാര്‍ ഭക്ഷണം കഴിക്കുന്നതും വിശ്രമിക്കുന്നതും. വ്യാഴാഴ്ച രാത്രിയില്‍ മറ്റ് ജീവനക്കാരെല്ലാം പോയ ശേഷമാണ് ദിവ്യാ മോളും അലിയും ഈ മുറിയില്‍ കയറിയത്. ബിയര്‍ കുപ്പികളും ഗ്‌ളാസും മുറിയില്‍ കണ്ടെത്തി. ഇരുവരും തമ്മില്‍ വഴക്കുണ്ടായെന്ന് സാഹചര്യ തെളിവുകള്‍ വ്യക്തമാക്കുന്നു.

ദിവ്യാമോള്‍ വീടുപണി തുടങ്ങിയതില്‍പ്പിന്നെ കടുത്ത സാമ്പത്തിക ബാദ്ധ്യതകളിലായിരുന്നു. നേരത്തെ, ഭര്‍ത്താവ് രാജീവിന്റെ കുടുംബ വീട്ടിലായിരുന്നു ഇവര്‍ താമസിച്ചിരുന്നത്. പള്ളിക്കലില്‍ പുതിയ വീടിന്റെ നിര്‍മ്മാണം കോണ്‍ക്രീറ്റ് പണി തീരുന്ന ഘട്ടത്തിലെത്തി നില്‍ക്കുകയാണ്. സാമ്പത്തിക വിഷയത്തിലാവും ഇവര്‍ തമ്മില്‍ തെറ്റിയതെന്ന് പൊലീസ് കരുതുന്നു.

സെയില്‍സ് ഗേള്‍, പിന്നെ മാനേജര്‍

കൊല്ലം ജില്ലയിലെ വിവിധ ഇടങ്ങളിലായി ഫര്‍ണിച്ചറുകളുടെയും മറ്റും വിപണനത്തിനായി മലപ്പുറത്തു നിന്നെത്തിയ അലി അഞ്ച് വര്‍ഷം മുന്‍പ് ചടയമംഗലം മേടയില്‍ ഫര്‍ണിച്ചര്‍ ഷോറൂം തുടങ്ങി. സുഹൃത്ത് മലപ്പുറം സ്വദേശി ഷാനവാസ് ആയിരുന്നു ബിസിനസ് പങ്കാളി. ഇവിടെ ചെറിയ ശമ്പളത്തില്‍ മൂന്ന് വര്‍ഷം മുന്‍പ് സെയില്‍സ് ഗേളായി എത്തിയതാണ് ദിവ്യാമോള്‍. പിന്നീട് അലി സ്വന്തമായി വസ്ത്രവ്യാപാര ശാല തുടങ്ങാന്‍ പദ്ധതിയിട്ടപ്പോള്‍ ദിവ്യാമോളാണ് എല്ലാത്തിനും കൂടെ നിന്നത്.

ആയൂര്‍ സ്വദേശിയായ പ്രവാസിയുടെ ഉടമസ്ഥതയില്‍ എം.സി റോഡരികിലെ കെട്ടിടം വാടകയ്‌ക്കെടുത്താണ് വസ്ത്ര വ്യാപാരശാല തുടങ്ങിയത്. ഇവിടെ മാനേജരായി ദിവ്യാമോളെ നിയമിച്ചു. അലി മാസത്തില്‍ ഒന്നോ രണ്ടോ തവണ മാത്രമാണ് കടയില്‍ എത്തിയിരുന്നത്. ബംഗളൂരുവിലും കോയമ്പത്തൂരിലുമടക്കം കടയിലേക്ക് വസ്ത്രങ്ങളെടുക്കാന്‍ പോയിരുന്നത് അലിയും ദിവ്യാമോളും ചേര്‍ന്നാണ്. വീട്ടില്‍ വരില്ലെങ്കില്‍ അക്കാര്യം ഫോണില്‍ അറിയിക്കുമായിരുന്നു.

വ്യാഴാഴ്ച രാത്രി എട്ടു മണിയായിട്ടും ദിവ്യാമോളെ കാണാതെ വന്നതോടെ ഭര്‍ത്താവ് രാജീവ് ഫോണില്‍ വിളിച്ചുനോക്കി.രാത്രി 1 മണിവരെയും ഫോണില്‍ പരിശ്രമിച്ചു നോക്കി. മറ്റ് ജീവനക്കാരെ വിളിച്ചപ്പോള്‍ രാവിലെ പരിശോധിക്കാം എന്ന് പറഞ്ഞു. ഇന്നലെ രാവിലെ രാജീവും ബന്ധുക്കളും കടയിലെത്തി. ജീവനക്കാരനും എത്തിയതോടെ നടത്തിയ പരിശോധനയിലാണ് ജനലില്‍ക്കൂടി ഒരാളുടെ മൃതദേഹം കണ്ടത്. പൊലീസ് എത്തി വാതില്‍ പൊളിച്ചു കയറിയാണ് രണ്ടു മരണങ്ങളും സ്ഥിരീകരിച്ചത്.