ഇന്ത്യൻ വിമാനങ്ങൾക്ക് ഇനിയും പ്രവേശനമില്ല, വിലക്ക് നീട്ടി പാകിസ്ഥാൻ
ന്യൂഡൽഹി: ഇന്ത്യൻ വിമാനങ്ങൾക്ക് പാകിസ്ഥാൻ വ്യോമാതിർത്തിയിൽ പ്രവേശിക്കുന്നതിനുള്ള വിലക്ക് ഓഗസ്റ്റ് 24വരെ നീട്ടി. പാകിസ്ഥാൻ എയർപോർട്ട് അതോറിറ്റി (പിഎഎ) ജൂലായ് 18നാണ് ഇക്കാര്യം അറിയിച്ചത്. സിവിലിയൻ, സൈനിക വിമാനങ്ങൾ ഉൾപ്പെടെ ഇന്ത്യൻ എയർലൈനുകളുടെ ഉടമസ്ഥതയിലുള്ള എല്ലാ വിമാനങ്ങൾക്കും ഈ നിയന്ത്രണം ബാധകമാണ്. ഏപ്രിൽ 24 നാണ് പാകിസ്ഥാൻ നിയന്ത്രണം ആരംഭിച്ചത്.
ഓഗസ്റ്റ് 24ന് പുലർച്ചെ 5:19 വരെ നിരോധനം പ്രാബല്യത്തിൽ തുടരുമെന്നാണ് റിപ്പോർട്ട്. ഏപ്രിൽ 22 ന് പഹൽഗാമിൽ 26 പേർ കൊല്ലപ്പെട്ട ഭീകരാക്രമണത്തെത്തുടർന്ന് പാകിസ്ഥാൻ വിമാനങ്ങൾക്ക് ജൂലായ് 24 വരെ ഇന്ത്യൻ വ്യോമാതിർത്തിയിൽ വിലക്കുണ്ട്.
പാകിസ്ഥാൻ വ്യോമാതിർത്തി അടച്ചതിനാൽ ഇന്ത്യൻ വിമാനങ്ങൾ അന്താരാഷ്ട്ര സർവീസുകൾ നടത്താൻ കൂടുതൽ ദൂരം സഞ്ചരിക്കേണ്ടി വന്നതും വിമാനക്കമ്പനികളുടെ പ്രവർത്തന ചെലവ് വർദ്ധിച്ചതും വിമാന യാത്രക്കാർക്ക് തിരിച്ചടിയായി. ഇരു രാജ്യങ്ങളുടെയും പ്രത്യാക്രമണ നടപടികളുടെ ഭാഗമായിട്ടാണ് നിയന്ത്രണം.