ഒരുകാലത്ത് മലയാളത്തിലെ മുന്‍നിര നായിക, നാല് മക്കളുടെ അമ്മ; ഇപ്പോള്‍ അമേരിക്കയില്‍ ചെയ്യുന്നത് ഈ ജോലി

Tuesday 11 November 2025 9:16 PM IST

ഒരുകാലത്ത് മലയാള സിനിമകളില്‍ നായികയായി തിളങ്ങി നിന്ന താരമാണ് മാതു. ശാലീന സൗന്ദര്യമായിരുന്നു മാതുവിന്റെ മുഖമുദ്ര. മലയാളികള്‍ക്ക് സ്വന്തം വീട്ടിലെ കുട്ടിയെപ്പോലെ പ്രിയങ്കരിയായിരുന്നു മാതു. അപ്രതീക്ഷിതമായിട്ടാണ് അവര്‍ മലയാള സിനിമ മേഖലയില്‍ നിന്ന് മാഞ്ഞുപോയതും. എന്നാല്‍ ഇന്നും നടിയുടെ ചിത്രങ്ങള്‍ക്ക് വലിയ ആരാധകര്‍ ഉണ്ടെന്നതിന്റെ തെളിവാണ് അമരം റീ റിലീസ്. മലയാള സിനിമയോടും മലയാളികളോടുമുള്ള സ്‌നേഹം നടിയും പലതവണ തുറന്ന് പറഞ്ഞിട്ടുണ്ട്.

ആന്ധ്രപ്രദേശ് സ്വദേശിയാണെങ്കിലും ഒരു ചലച്ചിത്ര താരമന്നെ നിലയില്‍ മാതു അറിയപ്പെട്ടത് മലയാള സിനിമയിലേക്കുള്ള ചുവടുവയ്പ്പിലൂടെയാണ്. 1977ല്‍ പുറത്തിറങ്ങിയ സനാദി അപ്പണ്ണ എന്ന ചിത്രത്തിലൂടെയാണ് ബാലതാരമായി മാതു വെള്ളിത്തിരയിലെത്തുന്നത്. മാതുവിന്റെ പിതാവ് സിനിമാ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വ്യക്തിയായിരുന്നു. 2000ല്‍ പുറത്തിറങ്ങിയ 'പ്രിയപ്പെട്ട മുത്തു' വിന് ശേഷം മാതു അഭിനയ ജീവിതത്തില്‍ നിന്ന് താത്കാലികമായി വിടപറഞ്ഞിരുന്നു. 2019ല്‍ വീണ്ടും അഭിനയരംഗത്തേക്ക് വന്നെങ്കിലും ചിത്രം ഒരു പരാജയമായിരുന്നു.

ജീവിതത്തില്‍ ക്രിസ്തുമതം സ്വീകരിച്ചത് മാതുവിനെ സംബന്ധിച്ച് പുറത്തുവന്ന ഒരു വാര്‍ത്തയായിരുന്നു. ആദ്യ ഭര്‍ത്താവായ ഡോക്ടര്‍ ജേക്കബിനെ വിവാഹം കഴിക്കാനായിരുന്നു ഇതെന്ന് അന്ന് ചില പ്രചാരണങ്ങളുണ്ടായിരുന്നു. എന്നാല്‍ ജീവിതത്തില്‍ ഒരു വലിയ പ്രതിസന്ധി തരണം ചെയ്യാന്‍ ക്രിസ്തുമതം തന്നെ സഹായിച്ചതാണ് മതം മാറ്റത്തിന് പിന്നിലെ യഥാര്‍ത്ഥ കാരണമെന്ന് നടി തന്നെ പിന്നീട് പറഞ്ഞിട്ടുണ്ട്. രണ്ട് കുട്ടികളാണ് ഡോക്ടര്‍ ജേക്കബ് - മാതു ദമ്പതികള്‍ക്കുണ്ടായിരുന്നത്. എന്നാല്‍ ഈ വിവാഹബന്ധം പിന്നീട് വേര്‍പ്പെടുത്തുകയായിരുന്നു.

വിവാഹമോചനത്തെ തുടര്‍ന്ന് കുറച്ചു കാലം തനിച്ച് ജീവിച്ച മാതു പിന്നീട് അമേരിക്കയില്‍ ഡോക്ടറായ മലേഷ്യന്‍ സ്വദേശി ജോര്‍ജിനെ വിവാഹം കഴിച്ച് യു.എസിലേക്ക് താമസം മാറ്റി. ഈ ബന്ധത്തിലും അവര്‍ക്ക് രണ്ട് കുട്ടികളുണ്ട്. അമേരിക്കന്‍ ജീവിതത്തിന്റെ തുടക്കകാലത്ത് തന്നെ തിരിച്ചറിഞ്ഞ് മാതുവല്ലേ എന്ന് ചോദിക്കുന്നവരോട് അല്ലെന്ന മറുപടി നല്‍കിയിരുന്നുവെന്നും അവര്‍ പിന്നീട് വെളിപ്പെടുത്തിയിട്ടുണ്ട്. കുട്ടികളെ നോക്കി വീട്ടിലിരിക്കാന്‍ പക്ഷേ നടി തയ്യാറല്ല. അമേരിക്കയിലെ ഒരു കമ്പനിയില്‍ അക്കൗണ്ടന്റായി ജോലി തുടരുന്നതിനൊപ്പം സൈക്കോളജിയില്‍ പഠനവും തുടരുകയാണ്.