@ കോർപ്പറേഷൻ സ്ഥാനാർത്ഥി നിർണയം ആദ്യ പട്ടികയുമായി ബി.ജെ.പി, കോൺഗ്രസ്

Wednesday 12 November 2025 12:09 AM IST
ബി.ജെ.പി

നാളെ എൽ.ഡി.എഫ്

കോഴിക്കോട്: ഒരു മുഴം മുന്നേ എറിഞ്ഞ് കോൺഗ്രസിറങ്ങി, പിന്നാലെ ബി.ജെ.പിയും. നാളെ ഇടതുപക്ഷം സ്ഥാനാർത്ഥികളുമാ യി ഗോദയിലെത്തും. കോട്ട പിടിക്കാൻ ബി.ജെ.പിയും കോൺഗ്രസും കോട്ട കാക്കാൻ ഇടതുപക്ഷവും നേർക്കുനേർ പോരാട്ട ത്തിനുറച്ചാൽ കോഴിക്കോട് കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ തീപാറും. മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിലായിരുന്നു ആദ്യ കോൺഗ്രസ് പട്ടിക പുറത്തിറക്കിയത്. ഇന്നലെ സ്ഥാനാർത്ഥി പ്രഖ്യാപനവുമായി ബി.ജെ.പിയും രംഗത്തെത്തി. കഴിഞ്ഞ തവണ ഏഴുസീറ്റ് നേടി മിന്നും പ്രകടനം കാണിച്ച ബി.ജെ.പി ഇത്തവണ ഒരു കലക്ക് കലക്കുമെന്നാണ് പറയുന്നത്. ആദ്യഘട്ട സ്ഥാനാർത്ഥി ലിസ്റ്റ് പ്രഖ്യാപിക്കുമ്പോൾ ബി.ജെ.പി മുൻ സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ പറഞ്ഞത് ഇത്തവണ പ്രവചനാതീതമാവും കോഴിക്കോട് കോർപറേഷൻ എന്നാണ്. നിലവിൽ കോർപ്പറേഷനിൽ ബി.ജെ.പിയ്ക്ക് ഏഴു സീറ്റാണുള്ളത്. 22 സീറ്റുകളിൽ രണ്ടാമതും മൂന്ന് സീറ്റുകളിൽ നേരിയ വോട്ടിന്റെ വ്യത്യാസത്തിൽ മൂന്നാം സ്ഥാനത്തുമെത്തിയ പാർട്ടി മികച്ച പ്രകടനമാണ് 2020ൽ നടത്തിയത്. ഇത്തവണ 35 ഡിവിഷനുകൾ കേന്ദ്രീകരിച്ച് ശക്തമായ മത്സരം നടത്താനാണ് നീക്കം. കോഴിക്കോട് കോർപ്പറേഷനിലെ 45 ഡിവിഷനുകളിൽ ബി.ജെ.പി സ്ഥാനാർത്ഥികളായി. പാർലമെന്ററി പാർട്ടി നേതാവും മഹിള മോർച്ച സംസ്ഥാന അദ്ധ്യക്ഷയുമായ നവ്യ ഹരിദാസ് കാരപ്പറമ്പിലും നിലവിലെ കൗൺസിലർ ടി. റനീഷ് പൊറ്റമ്മലും മത്സരിക്കും. മുൻ കൗൺസിലർ നമ്പിടി നാരായണൻ പന്നിയങ്കര ഡിവിഷനിലും ജില്ലാ ജനറൽ സെക്രട്ടറി രമ്യ മുരളി നടുവട്ടത്തും ജനവിധി തേടും. മേയർ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിട്ടില്ലെന്ന് സ്ഥാനാർത്ഥി പ്രഖ്യാപനത്തിനുശേഷം ബി.ജെ.പി മുൻ സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ മാദ്ധ്യമങ്ങളോട് പറഞ്ഞു. എന്നാൽ നിലവിലെ സാഹചര്യത്തിൽ നവ്യ തന്നെ മേയർ സ്ഥാനാർത്ഥിയാകാനാണ് സാദ്ധ്യത. മുൻ സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനാണ് തിരഞ്ഞെടുപ്പ് ചുമതല. ചാലപ്പുറം, ചേവരമ്പലം, ഈസ്റ്റിഹിൽ, ചക്കോരത്തുകുളം, മാവൂർ റോഡ്, കോട്ടുളി, മൂന്നാലിങ്കൽ തുടങ്ങിയ വാർഡുകളിൽ തർക്കം കാരണം സ്ഥാനാർത്ഥി പ്രഖ്യാപനം നടന്നില്ല. ഇവിടെ ആർ.എസ്.എസ് നിലപാട് നിർണായകമാവും. വനിത സംവരണ സീറ്റുകളിൽ മത്സരിക്കാതെ സിറ്റിംഗ് വാർഡുകളിൽ തന്നെ മത്സരിക്കണമെന്ന് വനിതാ കൗൺസിലർമാർ വാശിപിടിക്കുന്നതും സ്ഥാനാർത്ഥി നിർണയത്തിന് തടസമായിട്ടുണ്ട്.

ബി.ജെ.പി സ്ഥാനാർത്ഥികൾ

@ഡിവിഷനും സ്ഥാനാർത്ഥികളും

2 ചെട്ടികുളം രത്‌നകുമാർ പി.കെ

4 പുത്തൂർ ചിത്രകല.കെ

5 മൊകവൂർ ജോഷി ചന്ദ്രൻ

9 തടമ്പാട്ടുതാഴം അനൂപ് കെ അർജുൻ

10 വേങ്ങേരി ആതിര.എം

11 പൂളക്കടവ് സുധീഷ് കുമാർ എം.സി

15 വെള്ളിമാടുകുന്ന് രേഖ ഷാജി

16 മൂഴിക്കൽ കൃഷ്‌ണേന്ദു ടി.കെ

17 ചെലവൂർ രമ്യ.പി

18 മായനാട് സുബ്രമണ്യൻ.കെ

19 മെഡിക്കൽ കോളേജ് സൗത്ത് രാധിക ടീച്ചർ

20 മെഡിക്കൽ കോളേജ് രജിത.സി

24 കുടിൽതോട് സുരേന്ദ്രൻ.പി

27 പുതിയറ ബിന്ദു ഉദയകുമാർ

28 കുതിരവട്ടം ഇന്ദിര കൃഷ്ണൻ മൂസത്

29 പൊറ്റമ്മൽ ടി.രനീഷ്

31 കുറ്റിയിൽതാഴം മിനി സുരേഷ്

32 മേത്തോട്ട്താഴം സുബിജ പ്രമോദ്

33 പൊക്കുന്ന് വിദ്യ ഷൈജു

34 കിണാശ്ശേരി റിബിത്ത്.എം

37 കല്ലായി രതീഷ്.പി

38 പന്നിയങ്കര നമ്പിടി നാരായണൻ

41 അരീക്കാട് നോർത്ത് കൃഷ്ണദാസ് കെ.എം

42 അരീക്കാട് ജിതേഷ് പി.കെ

45 കുണ്ടായിത്തോട് സഞ്ജയൻ.യു

46 ചെറുവണ്ണൂർ ഈസ്റ്റ് കെപി വേലായുധൻ

47 ചെറുവണ്ണൂർ വെസ്റ്റ് ശ്രീഷ്‌ന.കെ

48 ബേപ്പൂർ പോർട്ട് വിന്ധ്യ സുനിൽ

49 ബേപ്പൂർ ഷിനു പിണ്ണാണത്ത്

50 മാറാട് ജിജിഷ അമർനാഥ്

51 നടുവട്ടം രമ്യ മുരളി

54 മാത്തോട്ടം ശോഭിതാ മണികണ്ഠൻ

55 പയ്യാനക്കൽ ജയശ്രീ.എം

56 നദീ നഗർ ഷൈനി സുനിൽകുമാർ

57 ചക്കുംകടവ് വിദ്യാ ബബീഷ്

58 മുഖദാർ അബുദുൽ റസാഖ്.ടി

64 തിരുത്തിയാട് ജിഷ ശബരീഷ്

66 നടക്കാവ് പ്രവീൺ തളിയിൽ

67 വെള്ളയിൽ റെനി പ്രേംനാഥ്

70 കാരപ്പറമ്പ് നവ്യ ഹരിദാസ്

72 അത്താണിക്കൽ ശുഭലത രമേശ്

73 വെസ്റ്റിഹിൽ ശോഭിത ദിലീപ്

74 എടക്കാട് ശ്രുതി സജിത്ത്

75 പുതിയങ്ങാടി ജിഷ ഷിജു

76 പുതിയാപ്പ ജയശ്രീ രത്‌നാകരൻ

''ബി.ജെ.പി എല്ലാ സീറ്റിലും ജയിക്കാനാണ് മത്സരിക്കുന്നത്. 2015ൽ ഏഴു സീറ്റിൽ ജയിച്ചപ്പോൾ എല്ലാവരും അത്ഭുതപ്പെട്ടു. കഴിഞ്ഞ തവണ 22 സീറ്റിൽ രണ്ടാമതെത്തി. എൽ.ഡി.എഫും എൻ.ഡി.എയുമായാണ് കോഴിക്കോട് കോർപ്പറേഷനിൽ മത്സരം നടക്കുന്നത്. കഴിഞ്ഞ 11 വർഷക്കാലം നരേന്ദ്രമോദി സർക്കാർ കോഴിക്കോടിന് നൽകിയ സഹായങ്ങൾ വോട്ടിൽ പ്രതിഫലിക്കും. യുവതയും പരിചയസമ്പത്തും ഒത്തുചേർന്ന സ്ഥാനാർത്ഥി നിർണയമാണ് ഇത്തവണ ബി.ജെ.പി നടത്തിയത്'' കെ.സുരേന്ദ്രൻ