വിയ്യൂർ ജയിലിൽ ജീവനക്കാരനു നേരെ തടവുകാരുടെ ആക്രമണം, തടയാൻ ശ്രമിച്ച തടവുകാരനും പരിക്ക്
തൃശൂർ: വിയ്യൂർ ജയിലിൽ ജീവനക്കാരനെ ആക്രമിച്ച് തടവുകാർ. വിയ്യൂരിലെ അതീവ സുരക്ഷാ ജയിലിലാണ് സംഭവം. ജീവനക്കാരനെ ആക്രമിക്കുന്നത് തടയാൻ ശ്രമിച്ച മറ്റൊരു തടവുകാരനും പരിക്കേറ്റു. അസിസ്‌റ്റന്റ് പ്രിസൺ ഓഫീസറായ അഭിനവ് (28) തടവുകാരനായ റെജി (56) എന്നിവർക്കാണ് പരിക്കേറ്റത്. മുഖത്തും നെഞ്ചിലും പരിക്കേറ്റ ഇരുവരെയും മുളങ്കുന്നത്തുകാവ് സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മനോജ്, അസറുദ്ദീൻ എന്നിവരാണ് ആക്രമണം നടത്തിയത്. വൈകിട്ട് അഞ്ചരയ്‌ക്ക് ശേഷം സെല്ലിൽ കയറാൻ വിസമ്മതിച്ചതിനെ ചോദ്യം ചെയ്‌തതിനെ തുടർന്നാണ് ഇവർ ജീവനക്കാരനെ ആക്രമിച്ചത്. കമ്പികൊണ്ടായിരുന്നു ആക്രമണം. അഭിനവിനെ തെറി വിളിക്കുകയും മർദ്ദിക്കുകയും ചെയ്തത് അസ്ഹറുദ്ദീനായിരുന്നു. ഇതിനെ അനുകൂലിച്ച് മുദ്രാവാക്യം മുഴക്കി മനോജെത്തുകയായിരുന്നു. തുടർന്ന് മനോജും മർദ്ദിച്ചു. വിയ്യൂർ പൊലീസ് കേസെടുത്തു.
2022ലെ കോയമ്പത്തൂർ കാർ സ്ഫോടനക്കേസിലും, 2019ലെ ശ്രീലങ്ക ഈസ്റ്റർ ബോംബാക്രമണവുമായി ബന്ധപ്പെട്ട കേസിലും പ്രതിയാണ് അസറുദ്ദീൻ. 2019ൽ എൻ.ഐ.എ അറസ്റ്റ് ചെയ്ത ഇയാൾക്കെതിരെ ഐ.എസ് ബന്ധം, തീവ്രവാദ റിക്രൂട്ട്മെന്റ് ഉൾപ്പെടെയുള്ള കേസും ചുമത്തിയിരുന്നു. ആഷിഖ് എന്ന പേരിൽ അറിയപ്പെടുന്ന മാവോയിസ്റ്റ് മനോജിനെ 2024 ജൂലായിലാണ് എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ നിന്ന് അറസ്റ്റ് ചെയ്തത്. 10 യു.എ.പി.എ കേസുകൾ ഉൾപ്പെടെ 16 കേസുകളിൽ പ്രതിയാണ്. മാവോയിസ്റ്റ് കബനി ദളത്തിലെ സജീവ അംഗമായിരുന്നു മനോജ്.
സംസ്ഥാനത്തെ ആദ്യത്തെ അതീവ സുരക്ഷാ ജയിലാണ് വിയ്യൂർ സെൻട്രൽ ജയിൽ. അത്യാധുനിക സുരക്ഷാ സംവിധാനങ്ങൾ ഇവിടെയുണ്ട്. 600 തടവുകാരെ വരെ പാർപ്പിക്കാനുള്ള ശേഷി ജയിലിനുണ്ട്. കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് മതിൽ ചാടിയ കുപ്രസിദ്ധ കുറ്റവാളി ഗോവിന്ദച്ചാമിയെ പാർപ്പിച്ചിരിക്കുന്നത് വിയൂർ സെൻട്രൽ ജയിലിലാണ്.