കെഎസ്‌ആർടിസി ഡ്രൈവറെ തടഞ്ഞ കേസ്; മേയറേയും ഭർത്താവായ എംഎൽഎയെയും ഒഴിവാക്കി കുറ്റപത്രം
തിരുവനന്തപുരം: കെ എസ് ആർ ടി സി ഡ്രൈവർ യദുവിനെ തടഞ്ഞ കേസിൽ മേയർ ആര്യ രാജേന്ദ്രനെയും ഭർത്താവ് സച്ചിൻ ദേവ് എം എൽ എയേയും കുറ്റപത്രത്തിൽ നിന്നൊഴിവാക്കി. ഒപ്പമുണ്ടായിരുന്ന മേയറുടെ സഹോദരൻ അരവിന്ദ് മാത്രമാണ് കേസിലെ പ്രതി. മേയർ അസഭ്യം പറഞ്ഞിട്ടില്ലെന്നും കുറ്റപത്രത്തിൽ പറയുന്നു.
2024 ഏപ്രിലിൽ പാളയത്ത് വച്ചാണ് ആര്യയും സച്ചിനും സഞ്ചരിച്ച കാർ കെ എസ് ആർ ടി സി ബസിനെ തടഞ്ഞത്. തുടർന്ന് മേയറും യദുവും തമ്മിൽ നടുറോഡിൽ വാക്കേറ്റമുണ്ടായി. പ്ലാമൂട് വച്ച് ആദ്യം ബസ് കാറിനെ ഇടിക്കുന്ന രീതിയിൽ ഓടിച്ചെന്നും പിന്നാലെ ഡ്രെെവർ അശ്ലീല ആംഗ്യം കാണിച്ചെന്നായിരുന്നു മേയറുടെ ആരോപണം.
മേയർ നൽകിയ പരാതിയിൽ പൊലീസ് കേസെടുക്കുകയും ചെയ്തു. എന്നാൽ കെ എസ് ആർ ടി സി ബസിന് കുറുകെ കാർ നിർത്തി ജോലി തടസപ്പെടുത്തിയെന്ന് കാണിച്ച് യദു പൊലീസിൽ പരാതി നൽകിയെങ്കിലും ആദ്യഘട്ടത്തിൽ കേസെടുത്തില്ല. പിന്നീട് യദു കോടതിയെ സമീപിക്കുകയായിരുന്നു. കോടതി നിർദേശപ്രകാരം കന്റോൺമെന്റ് പൊലീസ് കേസെടുക്കുകയും ചെയ്തു.
കുറ്റകൃത്യം ചെയ്യാനായി അന്യായമായി ബസിൽ അതിക്രമിച്ച് കടന്നതും അന്യായമായി തടഞ്ഞ് വച്ചതും അസഭ്യം പറഞ്ഞതും തെളിവു നശിപ്പിച്ചതും അടക്കമുളള കുറ്റങ്ങളും മേയർക്കെതിരെ ചുമത്തണമെന്ന് യദു ആവശ്യപ്പെട്ടിരുന്നു. എന്നാൽ മേയറെയും എം എൽ എയേയും ആര്യയുടെ ബന്ധുവായ സത്രീയേയും ഒഴിവാക്കിക്കൊണ്ടുള്ളതാണ് കുറ്റപത്രം. ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയെന്ന് പറയാനാകില്ലെന്നാണ് പൊലീസ് പറയുന്നത്.