ആരും തിരിഞ്ഞുനോക്കാതെ 'പാടുന്ന പടവാളിന്റെ കുടീരം'

Wednesday 06 October 2021 12:10 AM IST
ഭക്തകവി ടി എസ് തിരുമുമ്പിന്റെ അനാഥമായ ചാളക്കടവിലെ സ്‌മൃതികുടീരവും ഇല്ലത്തിന്റെ അവശിഷ്ടവും

കാസർകോട്: പോർമുഖങ്ങളിൽ കവിതകൊണ്ട് വിപ്ലവാവേശം പകർന്ന ടി.എസ്. തിരുമുമ്പിന്റെ ഓർമ്മയ്ക്കായി സർക്കാർ കോടികൾ ചിലവഴിച്ച് സാംസ്‌കാരിക സമുച്ചയം പണിയുമ്പോഴും അദ്ദേഹത്തിന്റെ സ്മൃതികുടീരം അനാഥാവസ്ഥയിൽ. മടിക്കൈ പഞ്ചായത്തിലെ അമ്പലത്തറയിൽ 3.77 ഏക്കർ ഭൂമിയിലാണ് 41.95 കോടി രൂപയിൽ സമുച്ചയം നിർമ്മിക്കുന്നത്.

1984 നവംബർ 29 ന് അന്തരിച്ച അദ്ദേഹത്തെ മടിക്കൈ ചാളക്കടവിലെ സ്വന്തം ഭൂമിയിലാണ് സംസ്‌കരിച്ചത്. അദ്ദേഹത്തിന്റെ സ്മരണയ്ക്കായി 1986 ൽ ചാളക്കടവിൽ വായനശാല സ്ഥാപിച്ചിരുന്നു. ബന്ധുക്കൾ സ്ഥാപിച്ച ഈ ശവകുടീരം കഴിഞ്ഞ ദിവസം വരെ കാടുമൂടി കിടക്കുകയായിരുന്നു. ഗാന്ധിജയന്തിക്ക് തിരുമുമ്പ് സ്മാരക വായനാശാലാ പ്രവർത്തകർ പരിസരം വൃത്തിയാക്കിയതോടെയാണ് ഇത് പുറത്തുകാണാൻ തുടങ്ങിയത്. അദ്ദേഹം ജീവിച്ച തറവാട് തകർന്നടിഞ്ഞുപോയി. കുറെ കല്ലുകളും വീട്ടിലേക്കുള്ള വഴിമതിലും മാത്രമാണ് ഇവിടെ കാണാനുള്ളത്.

മടിക്കൈ പഞ്ചായത്തിലാണ് ടി.എസ് തിരുമുമ്പിന്റെ പേരിൽ സാംസ്‌കാരിക സമുച്ചയം പണിതിരിക്കുന്നത്. 69,250 ചതുരശ്ര അടി വിസ്തൃതിയിൽ നിർമ്മിച്ച കെട്ടിടത്തിൽ 14,750 ചതുരശ്ര അടി വിസ്തീർണ്ണമുള്ള വിവര വിതരണ കേന്ദ്രവും, സ്മാരക ഹാൾ, സുവനീർ വിൽപന ശാലകൾ, ഗ്രന്ഥ ശാല, ഭരണ നിർവ്വഹണ കേന്ദ്രം എന്നിവ ഉൾപ്പെടുന്ന പ്രവേശന ബ്ലോക്ക്, 29,750 ചതുരശ്ര അടി വിസ്തീർണ്ണമുള്ള പ്രദർശന ശാല, ബ്ലാക്ക് ബുക്ക് തിയേറ്റർ, സെമിനാർ ഹാൾ തുടങ്ങിയവ പണിയുന്നുണ്ട്.

സർക്കാർ ഏറ്റെടുക്കണം

ചാളക്കടവിലെ സ്മൃതി കുടീരം സർക്കാർ ഏറ്റെടുത്ത് സംരക്ഷിക്കാനാവശ്യമായ നടപടികൾ കൈക്കൊള്ളണമെന്നാണ് നാട്ടുകാർ പറയുന്നത്. ദേശീയപ്രസ്ഥാനത്തിലൂടെയാണ് ടി. സുബ്രഹ്മണ്യൻ തിരുമുമ്പിന്റെ രാഷ്ട്രീയപ്രവേശം. സ്വാതന്ത്ര്യലബ്ധിക്കു ശേഷം രാഷ്ട്രീയ രംഗത്ത് നിന്നും പിന്മാറി കുടുംബകാര്യങ്ങളിലേക്കും ആദ്ധ്യാത്മികതയിലേക്കും ശ്രദ്ധതിരിച്ചു. ദേവീഭാഗവത വിവർത്തനത്തിന് കേരള സാഹിത്യഅക്കാഡമിയുടെ പാരിതോഷികവും 'ഭക്തകവി തിലകം' ബഹുമതിയും ലഭിച്ചിട്ടുണ്ട്.

സ്മൃതികുടീരം നിലനിന്നിരുന്നതിന്റെ തൊട്ടുതാഴെയാണ് അദ്ദേഹത്തിന്റെ തറവാട് വീട്. ഇപ്പോൾ ആ വീട് നിലവിലില്ല. തിരുമുമ്പിന്റെ സ്മരണ നിലനിർത്തുന്നതിന് വായനശാല ഒഴിച്ചാൽ ഈ പ്രദേശത്ത് മറ്റു സ്ഥാപനങ്ങളൊന്നും ഇല്ല. സർക്കാർ നല്ലരീതിയിൽ സംരക്ഷിക്കണമെന്നാണ് നാട്ടുകാർ ആഗ്രഹിക്കുന്നത്.

രാമചന്ദ്രൻ (അദ്ധ്യാപകൻ, പൂത്തക്കാൽ സ്‌കൂൾ )

Advertisement
Advertisement