പശുക്കൾക്കായി കൊതിയൂറും ചോക്ലേറ്റ്
ജബൽപൂർ: പശുക്കൾക്കായി കൊതിയൂറും ചോക്ലേറ്റ് നിർമ്മിച്ചിരിക്കുകയാണ് മദ്ധ്യപ്രദേശിലെ ജബൽപൂരിലെ നാനാജി ദേശ്മുഖ് വെറ്ററിനറി സയൻസ് യൂണിവേഴ്സിറ്റി. ഈ ചോക്ലേറ്റ് കഴിച്ചാൽ പശുക്കൾ ധാരാളം പാൽ ചുരത്തുമെന്നും പ്രജനന നിരക്ക് കൂടുമെന്നുമാണ് റിപ്പോർട്ടുകൾ.
രണ്ടു മാസത്തെ ഗവേഷണത്തിനൊടുവിലാണ് വിറ്റാമിൻ, ധാതു സമ്പന്നമായ ചോക്ലറ്റ് വികസിപ്പിച്ചിരിക്കുന്നത്.500 ഗ്രാം ആണ് തൂക്കം, വില 25 രൂപ. കാലിത്തീറ്റയിൽ ഉപയോഗിക്കുന്ന കടുക് കേക്ക്, അരി, ശർക്കര, കഞ്ഞിപ്പശ, ചെറുനാരങ്ങ പൊടി, ഉപ്പ് എന്നിവയാണ് ഇതിലും അടങ്ങിയിരിക്കുന്നത്. കാലിത്തീറ്റയോ വൈക്കോലോ കിട്ടാനില്ലാത്ത സന്ദർഭങ്ങളിൽ ഈ ചേക്ലേറ്റ് നൽകിയാൽ മതിയെന്ന് യൂണിവേഴ്സിറ്റി വൈസ്ചാൻസലർ പ്രഫ. എസ്.പി. തിവാരി പറയുന്നു.
സംസ്ഥാന വെറ്ററിനറി മൃഗസംരക്ഷണ വകുപ്പിന്റെ സഹായത്തോടെ ഉടൻ തന്നെ എല്ലാ കർഷകർക്കും ചോക്ലേറ്റ് നൽകും. ചോക്ലേറ്റ് നിർമ്മാണസംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്ന വെറ്ററിനറി ബിരുദക്കാർക്ക് സാങ്കേതികവിദ്യ കൈമാറും. അനുമതി ലഭിച്ചാൽ ഉൽപന്നം വിപണിയിൽ എത്തിക്കാമെന്ന് അറിയിച്ച് യൂണിവേഴ്സിറ്റി സർക്കാരിന് കത്തയച്ചിട്ടുണ്ട്.