ടാറ്റൂ സ്റ്റുഡിയോയിലെ ലൈംഗിക പീഡനം,​ സ്ഥാപന ഉടമ സുജീഷ് പിടിയിൽ

Saturday 05 March 2022 10:58 PM IST

കൊച്ചി: ടാറ്റു സ്റ്റുഡിയോയിൽ യുവതികളെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ സ്ഥാപന ഉടമയും ടാറ്റു ആർട്ടിസ്റ്റുമായ സുജീഷ് പി.എസിനെ പൊലീസ് അറസ്റ്റ് ചെയ്തു. ചേരാനെല്ലൂരിലെ ഇന്‍ഫെക്ടഡ് ടാറ്റൂ എന്ന സ്ഥാപനത്തിന്റെ ഉടമയാണ് സുജീഷ്. പീഡനത്തിനിരയായ പെൺകുട്ടികൾ നൽകിയ പരാതിയിലാണ് അറസ്റ്റ്. പൊലീസ് കേസെടുത്തതിനെ തുടർന്ന് സുജീഷ് സുഹൃത്തിനൊപ്പം ഒളിവിൽ കഴിയുകയായിരുന്നു. കൊച്ചി നഗരത്തിൽ നിന്നാണ് ഇയാളെ അറസ്റ്റു ചെയ്‌തത്.

പരാതിക്ക് പിന്നാലെ ടാറ്റു സ്റ്റുഡിയോയിൽ പൊലീസ് നേരത്തെ പരിശോധന നടത്തിയിരുന്നു. ഇവിടെ നിന്ന് കമ്പ്യൂട്ടര്‍, ഹാര്‍ഡ് ഡിസ്‌ക്, സി.സി.ടിവി തുടങ്ങിയവ പൊലീസ് കണ്ടെടുത്തു. നിരവധി യുവതികള്‍ സുജീഷിനെതിരെ ലൈംഗിക പീഡന പരാതി നല്‍കിയിട്ടുണ്ട്. യുവതികള്‍ കൊച്ചി ഡെപ്യൂട്ടി കമ്മീഷണറുടെ ഓഫീസിലെത്തിയാണ് പരാതി നല്‍കിയിട്ടുള്ളത്.കൃത്യമായ ലൈസന്‍സും മറ്റു രേഖകളും ഇല്ലാത്തതിനെ തുടര്‍ന്ന് സ്റ്റുഡിയോ പൊലീസ് ഇതിനകം അടപ്പിച്ചിരുന്നു.

Advertisement
Advertisement