ചൂഷണം വേണ്ട,​ സ്വകാര്യ ആംബുലൻസുകൾക്ക് നിയന്ത്രണം

Saturday 07 May 2022 12:15 AM IST

പത്തനംതിട്ട: പത്തനംതിട്ട ജനറൽ ആശുപത്രിയിലെ സ്വകാര്യ ആംബുലൻസുകളുടെ പ്രവർത്തനത്തിൽ നിയന്ത്രണമേർപ്പെടുത്താൻ മാനേജ്‌മെന്റ് കമ്മിറ്റി തീരുമാനിച്ചു. കമ്മിറ്റിയുടെ നിയന്ത്രണത്തിൽ 5 ആംബുലൻസുകളുണ്ട്. ഇതിൽ രണ്ട് 108 ആംബുലൻസുകൾ സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിലേക്ക് സൗജന്യമായാണ് സേവനം നൽകുന്നത്. മറ്റുള്ളവ സൗജന്യ നിരക്കിൽ പ്രവർത്തിക്കുന്നു. കോട്ടയം മെഡിക്കൽ കോളേജിലേക്ക് രോഗികളെ എത്തിക്കുന്നതിന് സൗജന്യ നിരക്കിൽ സേവനം നൽകുന്ന ആംബുലൻസുകൾ 1600 മുതൽ 2200 രൂപ വരെ ഈടാക്കുമ്പോൾ സ്വകാര്യ ആംബുലൻസുകൾ നാലായിരം രൂപയ്ക്ക് മുകളിലാണ് വാങ്ങുന്നത്. ആശുപത്രി ആംബുലൻസുകളുടെ സേവനം 24 മണിക്കൂറും ലഭ്യമാണ്. സർക്കാർ ആംബുലൻസുകളുടെ സേവനങ്ങളെക്കുറിച്ച് അറിയാത്ത രോഗികളെയും ബന്ധുക്കളെയും ചില ജീവനക്കാരുടെ സഹായത്തോടെ സ്വകാര്യ ആംബുലൻസ് ഡ്രൈവർമാർ ചൂഷണം ചെയ്യുകയാണെന്ന് യോഗത്തിൽ വിമർശനമുയർന്നു.

ആശുപത്രി വളപ്പിനോട് ചേർന്നുള്ള സ്ഥലത്താണ് സ്വകാര്യ ആംബുലൻസുകൾ പാർക്ക് ചെയ്യുന്നത്. രോഗികളെ അത്യാഹിത വിഭാഗത്തിൽ എത്തിക്കുമ്പോൾ സ്വകാര്യ ആംബുലൻസ് ഡ്രൈവർമാർ ആശുപത്രിയിലേക്കെത്തി ചില ജീവനക്കാരുടെ സഹായത്തോടെ രോഗികളുടെ ബന്ധുക്കളെ കാൻവാസ് ചെയ്ത് ഓട്ടം തരപ്പെടുത്തുന്ന രീതിയാണുള്ളത്.

എച്ച്.എം.സി ജീവനക്കാരുടെ വേതനം വർദ്ധിപ്പിക്കുന്നതിനെക്കുറിച്ച് പഠിക്കാൻ സബ് കമ്മിറ്റിയെ നിയോഗിച്ചു. താത്കാലിക ജീവനക്കാരുടെ ഇ.എസ്.ഐ തുക എച്ച്.എം.സി ഫണ്ടിൽനിന്ന് നൽകും. യോഗത്തിൽ നഗരസഭ ചെയർമാൻ അദ്ധ്യക്ഷത വഹിച്ചു. സൂപ്രണ്ട് ഡോ. താജ് പോൾ പനയ്ക്കൽ റിപ്പോർട്ട് അവതരിപ്പിച്ചു. എച്ച്.എം.സി അംഗങ്ങളായ ജെറി അലക്‌സ്, ആമിന ഹൈദരാലി, ഇന്ദിരാമണിയമ്മ, സിന്ധു അനിൽ, പി.കെ.ജേക്കബ്, അമൃതം ഗോകുലൻ, സുമേഷ് ഐശ്വര്യ, റെനീസ് മുഹമ്മദ്, വി. ഷാഹുൽ ഹമീദ്, അൻസാരി എസ് അസീസ്, സുമേഷ് ബാബു, ഡോ. ഗംഗാധരൻ പിള്ള, പ്രകാശ്, അഡ്വ.വർഗീസ് മുളയ്ക്കൽ, റിജിൻ, പൊന്നമ്മ ശശി എം.ജെ.രവി,ആർ.എം.ഒ ആശിഷ് മോഹൻ കുമാർ തുടങ്ങിയവർ പങ്കെടുത്തു.

മിന്നൽ പരിശോധന ,​ നടപടി

ആശുപത്രി മാനേജിംഗ് കമ്മിറ്റി ചെയർമാൻ കൂടിയായ നഗരസഭാ അദ്ധ്യക്ഷൻ അഡ്വ. ടി. സക്കീർ ഹുസൈൻ വ്യാഴാഴ്ച രാത്രിയിൽ ജനറൽ ആശുപത്രിയിൽ മിന്നൽ പരിശോധന നടത്തി. ലോഗ് ബുക്കുകളും, മൂവ്‌മെന്റ് രജിസ്റ്ററുകളും പരിശോധിച്ചു. മൂവ്‌മെന്റ് രജിസ്റ്റർ ഫെബ്രുവരി മാസത്തിനുശേഷം എഴുതിയിട്ടില്ലെന്ന് പരിശോധനയിൽ കണ്ടെത്തി. കോട്ടയം മെഡിക്കൽ കോളേജിലേക്ക് ജനറൽ ആശുപത്രിയിൽ നിന്ന് മേയ് അഞ്ചിന് റഫർ ചെയ്ത രോഗികളെ സ്വകാര്യ ആംബുലൻസിലാണ് കൊണ്ടുപോയതെന്ന് വ്യക്തമായി. ആശുപത്രി വളപ്പിനോട് ചേർന്ന് സ്വകാര്യ ആംബുലൻസുകൾ പാർക്ക് ചെയ്യുന്നത് ഒഴിവാക്കാൻ പൊലീസ്, വാഹന വകുപ്പുകൾക്ക് കത്ത് നൽകും. കമ്മറ്റിയുടെ ചുമതലയിലുള്ള ആംബുലൻസുകളുടെ സേവനം മതിയാകാതെ വന്നാൽ മാത്രം സ്വകാര്യ വാഹനങ്ങളെ ആശ്രയിക്കണമെന്നും അതിനുള്ള ഉത്തരവാദിത്വം അത്യാഹിത വിഭാഗത്തിൽ ചുമതലയുള്ള ജീവനക്കാർക്ക് ആയിരിക്കുമെന്നും യോഗം തീരുമാനിച്ചു.

ജനറൽ ആശുപത്രിയിൽ എച്ച്.എം.സി ജീവനക്കാരുടെ വേതനം വർദ്ധിപ്പിക്കും

Advertisement
Advertisement