കൊച്ചിൻ ദേവസ്വം ബോർഡ് ജീവനക്കാരുടെ സംഗമം
തൃശൂർ : കൊച്ചിൻ ദേവസ്വം ബോർഡിന്റെ കീഴിലുള്ള തൃശൂർ ഗ്രൂപ്പിലെ ക്ഷേത്രങ്ങളിലെ ജീവനക്കാരുടെ സംഗമത്തിൽ വിരമിക്കുന്ന ജീവനക്കാരെ ബോർഡ് ആദരിച്ചു. കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് വി.നന്ദകുമാർ, ബോർഡ് അംഗം എം.ജി.നാരായണൻ, ദേവസ്വം കമ്മിഷണർ എൻ.ജ്യോതി, ഡെപ്യൂട്ടി സെക്രട്ടറി കെ.കെ.രാജൻ, തൃശൂർ ഗ്രൂപ്പ് അസിസ്റ്റന്റ് കമ്മിഷണർ എം.ജി.ജഗദീഷ്, കൊച്ചിൻ ദേവസ്വം എംപ്ലോയീസ് ഓർഗനൈസേഷൻ സെക്രട്ടറി പി.വി.സജീവ്, തൃപ്രയാർ ദേവസ്വം മാനേജർ എം.മനോജ്കുമാർ എന്നിവർ പ്രസംഗിച്ചു.
മണപ്പുറം സമീക്ഷ പുരസ്കാര സമർപ്പണം
തൃപ്രയാർ: മണപ്പുറം സമീക്ഷ പുരസ്കാരങ്ങൾ 21ന് സമർപ്പിക്കും. വൈകിട്ട് 2.30ന് തളിക്കുളം ബ്ളൂമിംഗ് ബഡ്സ് സ്കൂളിലാണ് ചടങ്ങ്. രാമു കാര്യാട്ട് സമഗ്രസംഭാവന പുരസ്കാരം ശ്രീകുമാരൻ തമ്പിക്ക് സംവിധായകൻ സത്യൻ അന്തിക്കാടും, ഡി.എം പൊറ്റെക്കാട് സാഹിത്യപുരസ്കാരം കെ.രേഖയ്ക്ക് ടി.ആർ.അജയനും, സി.കെ.ജി.വൈദ്യർ സാമൂഹ്യസേവനപുരസ്കാരം ധന്യ രാമന് വേലായുധൻ പണിക്കശ്ശേരിയും സമ്മാനിക്കും. ഫലകവും 25,000 രൂപയും ഉൾപ്പെടുന്നതാണ് പുരസ്കാരം. സമ്മേളനത്തിൽ ശ്രീകുമാരൻ തമ്പിയുടെ പാട്ടുകൾ പ്രസിദ്ധ ഗായകർ ആലപിക്കും. പി.എ.ഐശ്വര്യ അവതരിപ്പിക്കുന്ന തമ്പി ഗാനങ്ങളുടെ നൃത്താവിഷ്കാരവും ഉണ്ടായിരിക്കുമെന്ന് മണപ്പുറം സമീക്ഷ പ്രസിഡന്റ് പ്രൊഫ.ടി.ആർ.ഹാരി, സെക്രട്ടറി വി.എൻ.രണദേവ്, ഭാരവാഹികളായ സി.ജി.അജിത്കുമാർ, എം.ബി.സജീവ്, ബഗുൾ ഗീത് എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
വഴിയോര വിൽപ്പന കേന്ദ്രങ്ങൾ
അനുവദിക്കുന്നതിൽ വിവേചനമെന്ന്
തൃശൂർ: ചെമ്പൂക്കാവ് മ്യൂസിയത്തിന് മുമ്പിൽ വഴിയോര വിൽപ്പന കേന്ദ്രം അനുവദിക്കുന്നതിൽ വിവേചനമെന്ന് ആരോപണം. കച്ചവടം നടത്താൻ അനുമതിയുണ്ടെന്നാണ് വഴിയോട കച്ചവടക്കാർ പറയുന്നത്. അനുമതിയില്ലെന്നാണ് കോർപറേഷന്റെ നിലപാട്.
ഗതാഗത തടസത്തിന്റെ പേരിൽ കഴിഞ്ഞ നവംബറിൽ ഇവിടെയുള്ള ആറ് കടകൾ പൊളിച്ചു മാറ്റിയിരുന്നു. വൈകാതെ ചിലതെല്ലാം വീണ്ടും പ്രവർത്തനം തുടങ്ങി. ചില കടക്കാരുടെ താത്പര്യത്തിന് ഉദ്യോഗസ്ഥർ കൂട്ടുനിൽക്കുകയാണെന്നും ആരോപണമുണ്ട്. ഇക്കാര്യത്തിൽ നടപടി ആവശ്യപ്പെട്ട് ചില കടയുടമകൾ മേയർക്ക് പരാതി നൽകി. മാസങ്ങൾക്ക് മുമ്പ് മുന്നറിയിപ്പില്ലാതെ കടകൾ പൊളിച്ചുമാറ്റിയത് വിവാദത്തിന് ഇട നൽകിയിരുന്നു. എന്നാൽ മ്യൂസിയത്തിന് മുന്നിൽ വഴിയോരക്കച്ചവടം നടത്താൻ ആർക്കും അനുമതിയില്ലെന്നും അനധികൃതമായി പ്രവർത്തിക്കുന്ന കടകൾ പൊളിച്ചുമാറ്റുമെന്നും ഹെൽത്ത് ഇൻസ്പെക്ടർ താജുദ്ദീൻ പറഞ്ഞു. പൂരത്തിന്റെ തിരക്കായതിനാലാണ് ഇപ്പോൾ പ്രവർത്തിക്കുന്നവ മാറ്റാനാകാഞ്ഞതെന്നും വിശദീകരിച്ചു.