പ്രധാനമന്ത്രിയുടെ വസതിയിൽ അർദ്ധ നഗ്നരായി സ്ത്രീകളുടെ ചുംബനം, ഒരാഴ്ചയ്ക്കിടെ വീണ്ടും ക്ഷമാപണവുമായി സന മാരിൻ
പാർട്ടി വീഡിയോ വിവാദമായതിന് പിന്നാലെ വീണ്ടും വിവാദത്തിന് തിരികൊളുത്തി അർദ്ധ നഗ്നരായുള്ള സ്ത്രീകളുടെ ചുംബന ചിത്രം . മേൽവസ്ത്രം മാറ്റി മാറിടം കാണിച്ച് പരസ്പരം ചുംബിക്കുന്ന രണ്ട് സ്ത്രീകളെയാണ് വീഡിയോയിൽ കാണാനാവുന്നത്. സന മാരിന്റെ സുഹൃത്തുക്കളുടെ വീഡിയോ ടിക് ടോക്കിൽ അവർ തന്നെയാണ് പോസ്റ്റ് ചെയ്തത്. പ്രതിപക്ഷവും വലതുപക്ഷ പാർട്ടികളും വീഡിയോയ്ക്കെതിരെ രംഗത്തെത്തിയതോടെ സന മാരിൻ സംഭവത്തിൽ ക്ഷമാപണം നടത്തി.
മോഡലും സോഷ്യൽ മീഡിയാ ഇൻഫ്ളുവൻസറുമായ സബിന സർക്കയാണ് സ്വന്തം ടിക്‌ടോക്ക് അക്കൗണ്ടിലൂടെ പോസ്റ്റ് ചെയ്തത്. സബിനയും മറ്റൊരു സ്ത്രീയും മേൽവസ്ത്രം കൈകൾ കൊണ്ടുയർത്തി അരയ്ക്കു മീതെ നഗ്നരായി ചുണ്ടുകളിൽ ഉമ്മ വെയ്ക്കുന്ന ചിത്രമാണ് ഇവർ പോസ്റ്റ് ചെയ്തത്. ഇവരുടെ മാറിടങ്ങളിൽ ഫിൻലൻഡ് മുദ്രകളും കാണാമായിരുന്നു. ഈ ചിത്രം പെട്ടെന്നു തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ ഇത്തരം ആഭാസം നടക്കുന്നത് ക്ഷമിക്കാനാവില്ല എന്ന് പ്രതിപക്ഷ നേതാവ് പ്രതികരിച്ചു. സുഹൃത്തുക്കളെ തിരഞ്ഞെടുക്കുന്നതിലും അവരെ നിയന്ത്രിക്കുന്നതിലും പരാജയമാണ് പ്രധാനമന്ത്രിയെന്നും വിമർശനം ഉയർന്നു. ഇതിനിടെയാണ് പ്രധാനമന്ത്രി ക്ഷമാപണം നടത്തിയത്. ആ ചിത്രം അനുചിതമായതിനാൽ ക്ഷമാപണം നടത്തുന്നു എന്നായിരുന്നു പ്രധാനമന്ത്രിയുടെ പ്രസ്താവന. അത്തരമൊരു ചിത്രം എടുക്കാൻ പാടില്ലായിരുന്നുവെന്നും അവർ പറഞ്ഞു. ജുലായ് എട്ടിന് നടന്ന റൂയിസ്‌റോക്ക് സംഗീത മേളയുമായി ബന്ധപ്പെട്ട് വീട്ടിൽ സുഹൃത്തുക്കൾക്കായി നടത്തിയ പാർട്ടിയിലായിരുന്നു ചിത്രമെടുത്തതെന്നും അവർ വ്യക്തമാക്കി.
ദിവസങ്ങൾക്ക് മുമ്പ് പുറത്തുവന്ന ഒരു വീഡിയോയും വിവാദമായിരുന്നു. സ്ത്രീകൾക്കൊപ്പം റിസോർട്ടിൽ പ്രധാനമന്ത്രി ആടിപ്പാടി നൃത്തം ചെയ്യുന്ന വീഡിയോ ആണ് പുറത്ത് വന്നത്. കൊക്കെയ്ൻ ഉപയോഗിക്കുന്ന പാർട്ടിയാണ് നടന്നതെന്നും പ്രധാനമന്ത്രി ലഹരിയിലായിരുന്നുവെന്നും ആരോപണം ഉയർന്നു. തുടർന്ന് അവർ സ്വമേധയാ മയക്കുമരുന്ന് പരിശോധനയ്ക്ക് വിധേയയായി. മയക്കുമരുന്ന് ഉപയോഗിച്ചിട്ടില്ല എന്നായിരുന്നു റിസൾട്ട്.