വിവാഹിതനായ  ഷമീർ 16കാരിയെ പീഡിപ്പിച്ചത്  പലസ്ഥലങ്ങളിൽ കൊണ്ടുപോയി, സംസ്ഥാനം വിടാൻ പെൺകുട്ടി വിസമ്മതിച്ചതോടെ ഉപേക്ഷിച്ചു, പ്രതിക്ക് ലഭിച്ചത് 10 വർഷം കഠിന തടവ്

Sunday 25 September 2022 9:14 AM IST

ആറ്റിങ്ങൽ: പ്രണയം നടിച്ച് 16 കാരിയെ പലസ്ഥലങ്ങളിൽ എത്തിച്ച് ലൈംഗികമായി പീഡിപ്പിച്ച കേസിൽ തിരുവനന്തപുരം വലിയതുറയ്ക്ക് സമീപം താമസിക്കുന്ന ഷമീറിന് (32) 10 വർഷം കഠിനതടവും 50,000 രൂപ പിഴയും വിധിച്ചു. ആറ്റിങ്ങൽ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ (പോക്‌സോ) കോടതി ജഡ്ജ് ടി.പി. പ്രഭാഷാണ് ശിക്ഷ വിധിച്ചത്.

2013ലാണ് കേസിന് ആസ്പദമായ സംഭവം. പെൺകുട്ടിയെ കാണാനില്ലെന്ന പരാതിയെ തുടർന്ന് പൊലീസ് കേസെടുത്തതറിഞ്ഞ് പ്രതി പെൺകുട്ടിയെ തമിഴ്നാട്ടിലേക്ക് കൊണ്ടുപോകാൻ ശ്രമിച്ചെങ്കിലും കുട്ടി അതിന് വിസമ്മതിച്ചു. ഇതോടെ കുട്ടിയെ ഉപേക്ഷിച്ച് പ്രതി കടന്നു കളയുകയായിരുന്നു. അയിരൂർ പൊലീസ് മുമ്പാകെയും മജിസ്‌ട്രേറ്റ് മുമ്പാകെയും കുട്ടി മൊഴി നൽകിയതിന്റെ അടിസ്ഥാനത്തിലാണ് പ്രതിക്കെതിരെ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. കുട്ടിയുടെ കൂട്ടുകാരിയേയും ലൈംഗികമായി പീഡിപ്പിച്ചതു സംബന്ധിച്ച് രജിസ്റ്റർ ചെയ്ത മറ്റൊരു കേസിലും ഷമീറിനെതിരെ വിചാരണ നടന്നുവരികയാണ്. ആദ്യ വിവാഹം മറച്ചുവച്ചാണ് പ്രതി പെൺകുട്ടികളുമായി പ്രണയത്തിലായത്.

പിഴത്തുകയിൽ ഇരുപത്തിഅയ്യായിരം രൂപ നഷ്ടപരിഹാരം എന്ന നിലയിൽ കുട്ടിക്ക് നൽകണം. പിഴ ഒടുക്കിയില്ലെങ്കിൽ ആറ് മാസം കൂടി കഠിന തടവ് അനുഭവിക്കണം. വർക്കല പൊലീസ് ഇൻസ്‌പെക്ടർ ആയിരുന്ന ബി. വിനോദ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ച കേസിൽ പ്രോസിക്യൂഷൻ 25 സാക്ഷികളെ വിസ്തരിച്ചു. 20 രേഖകൾ ഹാജരാക്കി. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. എം. മുഹസിൻ ഹാജരായി.