ഭാര്യയുടെ ആഭരണവുമായി മുങ്ങി, പിടികിട്ടാപ്പുള്ളി രണ്ടാംഭാര്യയ്ക്കൊപ്പം കഴിയവേ അറസ്റ്റിൽ
നിലമ്പൂർ: ഭാര്യയുടെ സ്വർണ്ണാഭരണങ്ങളും പണവുമായി മുങ്ങിയ കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷം ഒളിവിൽ പോയ ഭർത്താവിനെ 15 വർഷങ്ങൾക്കു ശേഷം രണ്ടാംഭാര്യയ്ക്കൊപ്പം കഴിയവേ അറസ്റ്റ് ചെയ്തു. മുഹമ്മദ് സലീം എന്ന കണ്ണനെ (50) ആണ് മണ്ണാർക്കാട് കരിമ്പുഴയിൽ മറ്റൊരു പേരിൽ കഴിയുന്നതിനിടെ വഴിക്കടവ് ഇൻസ്‌പെക്ടർ മനോജ് പറയട്ട അറസ്റ്റ് ചെയ്തത്.
2006 ലാണ് കേസിനാസ്പദമായ സംഭവം . ജോലി തേടി വഴിക്കടവിലെത്തിയ തമിഴ്‌നാട് തേനി സ്വദേശിയായ കണ്ണൻ മതം മാറി വഴിക്കടവ് സ്വദേശിനിയെ വിവാഹം കഴിച്ചിരുന്നു. ഒരു കുട്ടി ആയതോടെ ഭാര്യയുടെ സ്വർണ്ണവും പണവുമായി മുങ്ങി. അറസ്റ്റിലായ പ്രതി ജാമ്യത്തിലിറങ്ങിയ ശേഷം ഒളിവിൽ പോയി. തുടർന്ന് കോടതി പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ചു.
കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത പ്രതിയെ നിലമ്പൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വഴിക്കടവ് പൊലീസ് സ്റ്റേഷനിലെ പ്രൊബേഷൻ എസ്.ഐമാരായ ടി.എസ് .സനീഷ് , എച്ച്. തോമസ് , പോലീസുകാരായ കെ. നിജേഷ്, എസ്. പ്രശാന്ത് കുമാർ, ടി. ഫിറോസ് എന്നിവരാണ് പ്രത്യേകഅന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.