കൊച്ചി: തേവര പ്രദേശത്ത് കളിപ്പാട്ടക്കച്ചവടത്തിന്റെ മറവിൽ ബ്രൗൺഷുഗർ ഇടപാട് നടത്തിയിരുന്ന ഉത്തർപ്രദേശ് ബറേലി സ്വദേശി വിപിൻ കുമാർ റസ്തോജി (മിങ്കു ഭായ്, 70) ചെറിയ പുള്ളിയല്ല. എക്സൈസിന്റെ പിടിയിലായ ഇയാളെ മലയാളികൾ തന്നെ ജാമ്യത്തിലെടുത്തു. ഇയാൾക്കു പിന്നിൽ വലിയ സംഘമുണ്ടെന്നാണ് സംശയം. മിങ്കു ഭായിക്കൊപ്പമുണ്ടായിരുന്ന 15 ഓളം ഹിന്ദിക്കാരും മുങ്ങി.
വ്യാഴാഴ്ച രാത്രിയാണ് ഇയാൾഎറണാകുളം എക്സൈസ് സ്പെഷ്യൽ സ്ക്വാഡിന്റെ പിടിയിലായത്. മുന്തിയ ഇനം ബ്രൗൺ ഷുഗറാണ് ഇയാളിൽ നിന്ന് പിടിച്ചെടുത്തത്. രണ്ടാഴ്ചയായി എക്സൈസ് ഇയാളെ പിന്തുടർന്ന് വിശ്വാസം ഉറപ്പിച്ച് 2000 രൂപ നൽകിയാണ് മൂന്ന് ചെറിയ പായ്ക്കറ്റ് ബ്രൗൺ ഷുഗർ വാങ്ങിയത്. ഇത് ഉപയോഗിക്കേണ്ട രീതിയെല്ലാം 'മിങ്കുഭായ്' പഠിപ്പിക്കുകയും ചെയ്തു.
ബ്രൗൺഷുഗറാണെന്ന് ഉറപ്പാക്കിയ ശേഷം തേവരയിലെ വാടകവീട്ടിൽ നടത്തിയ പരിശോധനയിൽ 60 ചെറു പാക്കറ്റുകളിലായി ആകെ 4.5 ഗ്രാം ബ്രൗൺ ഷുഗർ പിടിച്ചെടുത്തു. അഞ്ച് ഗ്രാമിൽ കുറവാണെങ്കിൽ സ്റ്റേഷൻ ജാമ്യത്തിൽ തന്നെ വിടേണ്ടിവരും. രാത്രി തന്നെ ജാമ്യക്കാരെത്തി ഇയാളെ പുറത്തിറക്കി. നാല് ദിവസം മുമ്പാണ് ഇയാൾ തേവരയിലെ വാടകവീട്ടിലെത്തിയത്. വിൽക്കാനുള്ള മയക്കുമരുന്ന് ഉത്തർപ്രദേശിൽ നിന്നാണ് മിങ്കു ഭായ് എത്തിക്കുന്നത്.
മലയാളികളായിരുന്നു ഇയാളുടെ കസ്റ്റമേഴ്സ്. മിങ്കു ഭായിക്ക് പിന്നിലുള്ളവരെ കണ്ടെത്താനുള്ള ശ്രമങ്ങളിലാണ് എക്സൈസ്. മലയാളികളും സംഘത്തിലുണ്ടെന്ന് സംശയിക്കുന്നു.
എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എം. സജീവ് കുമാർ, പ്രിവന്റീവ് ഓഫീസർ എൻ.എ. മനോജ്, ഇന്റലിജൻസ് പ്രിവന്റീവ് ഓഫീസർ എൻ.ജി. അജിത്ത് കുമാർ, സിറ്റി മെട്രോ ഷാഡോയിലെ സിവിൽ എക്സൈസ് ഓഫീസർ എൻ.ഡി. ടോമി, ടി.എം. ജെയിസ് എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |