തിരുവനന്തപുരം: കേരളസർവകലാശാല വിസി നിയമനത്തിനായുള്ള സെർച്ച് കമ്മിറ്റിയുടെ കാലാവധി മൂന്ന് മാസത്തേയ്ക്ക് കൂടി നീട്ടി. നിലവിലെ കമ്മിറ്റിയുടെ കാലാവധി ഇന്ന് പൂർത്തിയാകാനിരിക്കേയാണ് രാജ്ഭവൻ പുതിയ വിജ്ഞാപനം പുറത്തിറക്കിയത്. സെർച്ച് കമ്മിറ്റിയിലേയ്ക്ക് ഗവർണറുടെ നിർദേശപ്രകാരം കേരള സർവകലാശാല സെനറ്റ് ഇത് വരെ പ്രതിനിധികളെ നിയമിച്ചിട്ടില്ല. ചാൻസലറുടെയും യുജിസിയുടേയും മാത്രം പ്രതിനിധികൾ അടങ്ങുന്നതാണ് നിലവിലെ കമ്മിറ്റി.
സംസ്ഥാന സർവകലാശാലകളുടെ ചാൻസലർ പദവിയിൽ നിന്നും ഗവർണറെ നീക്കം ചെയ്യുന്നതിനായുള്ള നിയമനിർമാണത്തിലേയ്ക്ക് സർക്കാർ കടന്നിരുന്നു. ബില്ല് നിയമസഭ പാസാക്കിയെങ്കിലും ഗവർണർ ഇത് വരെ ഒപ്പ് വെച്ചിട്ടില്ല. ഇതിനിടയിലാണ് കേരളസർവകലാശാല വൈസ് ചാൻസലറുടെ കാലാവധി പൂർത്തിയായത്. യുജിസി ചട്ടപ്രകാരം പുതിയ വിസി.യെ നിയമിക്കുന്നതിനായാണ് സെർച്ച്കമ്മിറ്റി രൂപീകരിച്ചത്. യു.ജി.സി, ചാൻസലർ, സെനറ്റ് എന്നിവയുടെ പ്രതിനിധികളെ ഉൾപ്പെടുത്തി മാത്രമേ മൂന്നംഗ സെർച്ച് കമ്മിറ്റിക്ക് രൂപം നൽകാനാകൂ. സെനറ്റ് പ്രതിനിധിയില്ലാതെ രണ്ടംഗങ്ങളെ മാത്രം ഉൾപ്പെടുത്തി ഗവർണർ പുറപ്പെടുവിച്ച വിജ്ഞാപനം താത്കാലികമാണെന്നും നടപടിയിൽ തെറ്റില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു.
നിർദിഷ്ട സമയപരിധിയ്ക്കുള്ളിൽ പ്രതിനിധിയെ നാമനിർദേശം ചെയ്തില്ലെങ്കിൽ ചാൻസലർ കൂടിയായ ഗവർണർക്ക് തീരുമാനമെടുക്കാം എന്നും ഹൈക്കോടതി അറിയിച്ചിരുന്നു. യു.ജി.സി നിഷ്‌കർഷിക്കുന്ന യോഗ്യതകളുള്ള വ്യക്തിയെ വി.സിയാക്കി സർവകലാശാലയുടെ പ്രതിസന്ധിക്ക് പരിഹാരമുണ്ടാക്കണമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിർദേശിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |