പത്തനംതിട്ട: കൊടുമൺ പൊലീസ് സ്റ്റേഷനിൽ നിന്നും ഇ-പോസ് മെഷീൻ മോഷ്ടിച്ച സംഭവത്തിൽ പ്രതി പിടിയിൽ. പൊതുസ്ഥലത്ത് മദ്യപിച്ച് ബഹളമുണ്ടാക്കിയതിന് ഇതേ സ്റ്റേഷനിലേയ്ക്ക് അറസ്റ്റ് ചെയ്ത് എത്തിച്ച എബി ജോൺ എന്നയാളാണ് ഇ-പോസ് മെഷീനുമായി കടന്നുകളഞ്ഞത്. ഇളമണ്ണൂർ സ്വദേശിയായ പ്രതിയെ അറസ്റ്റ് ചെയ്തെങ്കിലും നഷ്ടമായ ഇ-പോസ് മെഷീൻ കണ്ടെത്താൻ സാധിച്ചിട്ടില്ല.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് സിനിമാ രംഗങ്ങളെ ഓർമിപ്പിക്കുന്ന തരത്തിലെ മോഷണം പ്രതി നടത്തിയത്. മദ്യപിച്ച് ബഹളമുണ്ടാക്കിയതിന് എബിയെ അറസ്റ്റ് ചെയ്ത് സ്റ്റേഷനിലെത്തിച്ചിരുന്നു. പിന്നീട് ഈ കേസിൽ ജാമ്യം ലഭിച്ച് തിരികെ മടങ്ങുമ്പോഴായിരുന്നു ഇയാൾ ഇ-പോസ് മെഷീനും കൈക്കലാക്കിയത്. പാറാവ് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥന്റെ വയർലസ് സെറ്റിനോടൊപ്പം സൂക്ഷിച്ചിരുന്ന മെഷീനായിരുന്നു നഷ്ടമായത്. പെറ്റി കേസുകളിൽ റിസീപ്റ്റ് അടക്കം പ്രിന്റ് ചെയ്തു നൽകുന്ന 20,000 രൂപ വിലമതിക്കുന്ന മെഷീൻ കാണാതായതോടെ പൊലീസ് വിഷയത്തിൽ അന്വേഷണം ആരംഭിച്ചു.
സ്റ്റേഷനിൽ തിരഞ്ഞിട്ടും മെഷീൻ ലഭിക്കാതെ വന്നതോടെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയായിരുന്നു. ദൃശ്യങ്ങളിൽ എബി മെഷീനുമായി കടന്നുകളയുന്നത് വ്യക്തമായിരുന്നു. ഇയാളെ അറസ്റ്റ് ചെയ്തെങ്കിലും ഇ-പോസ് മെഷീൻ കണ്ടെത്താൻ കൊടുമൺ പൊലീസിനായിട്ടില്ല. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |