വാഷിംഗ്ടൺ: ഏകദേശം മൂന്ന് സ്കൂൾ ബസുകളുടെ വലിപ്പമുള്ള ചൈനയുടെ ചാര ബലൂൺ അമേരിക്ക വെടിവച്ചിട്ടു. അറ്റ്‌ലാന്റിക് സമുദ്രത്തിൽ അമേരിക്കൻ സമുദ്രാതിർത്തിക്കുള്ളിലായിട്ടായിരുന്നു ഫൈറ്റർ ജെറ്റുകൾ ബലൂണിനെ തകർത്തത്. ഇതിന് മുമ്പായി വടക്കൻ കരോലിനയുടെയും തെക്കൻ കരോലിനയുടെയും തീരങ്ങൾക്ക് മുകളിലൂടെയും സമീപ പ്രദേശങ്ങളിലൂടെയും വ്യോമയാത്ര നിരോധിച്ചിരുന്നു. കൂടാതെ സമീപത്തുള്ള മൂന്ന് വിമാനത്താവളങ്ങൾ പൂർണമായി അടച്ചിടുകയും ചെയ്തു.
അമേരിക്കയുടെ പരമാധികാരത്തിന് നേരെയുള്ള വെല്ലുവിളി എന്ന് അമേരിക്ക വിശേഷിപ്പിച്ച ഈ ബലൂണിനെ ഹൈടെക്ക് എഫ് 22 റാപ്റ്റർ വിമാനത്തിന്റെ സഹായത്തോടെയാണ് വെടിവച്ച് വീഴ്ത്തിയത്. ഇന്ത്യൻ സമയം അർദ്ധരാത്രിയോടെയാണ് സംഭവം. അമേരിക്കൻ തീരത്ത് നിന്നും ആറ് നോട്ടിക്കൽ മൈൽ മാറിയാണ് ഇത് സമുദ്രത്തിൽ പതിച്ചത്. കടലിന് ഏകദേശം 14 മീറ്റർ മാത്രം ആഴമുള്ള ഭാഗത്താണ് ഇത് വീണിരിക്കുന്നത്. അതിനാൽ തന്നെ ഇതിന്റെ അവശിഷ്ടങ്ങൾ കണ്ടെടുക്കാൻ പ്രയാസമുണ്ടാകില്ലെന്നും ഇതിനായുള്ള നാവിക സേനയുടെ ശ്രമങ്ങൾ ആരംഭിച്ചുകഴിഞ്ഞതായും വിദേശ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
Incredible HD footage of the Chinese surveillance balloon being shot down. pic.twitter.com/K1GxdcJuH1
— Graham Allen (@GrahamAllen_1) February 4, 2023
ഇക്കഴിഞ്ഞ ബുധനാഴ്ച തന്നെ ബലൂൺ വെടിവച്ച് വീഴ്ത്താൻ ബൈഡൻ ഉത്തരവ് നൽകിയിരുന്നു. എന്നാൽ ബലൂൺ പറന്ന് കടലിന് മുകളിൽ എത്തുന്നത് വരെ സൈന്യം കാത്തിരിക്കുകയായിരുന്നു. ജനവാസ മേഖലയ്ക്ക് മുകളിൽ വച്ച് ബലൂൺ തകർത്താലുണ്ടാകാനിടയുള്ള നാശനഷ്ടങ്ങൾ ഒഴിവാക്കുന്നതിന് വേണ്ടിയായിരുന്നു ഇത്. ജനുവരി 28നായിരുന്നു ഇത് അമേരിക്കൻ അതിർത്തിയിൽ ആദ്യം പ്രവേശിച്ചത്. പിന്നീട് കാനഡയുടെ വ്യോമമേഖലയിലേയ്ക്ക് നീങ്ങുകയായിരുന്നു. പിന്നീട് ജനുവരി 31ന് വീണ്ടും അമേരിക്കൻ അതിർത്തിയിൽ എത്തുകയായിരുന്നു. പ്രധാനപ്പെട്ട ആണവ കേന്ദ്രങ്ങളും ബന്ധപ്പെട്ട സ്ഥാപനങ്ങളും ഉള്ള മൊണ്ടാനയിലായിരുന്നു ബലൂൺ കാണപ്പെട്ടത്.
വളരെ ഉയരത്തിൽ പറക്കുന്ന ഈ ബലൂണിൽ ആധുനിക ക്യാമറകളും ഇമേജിംഗ് സാങ്കേതിക വിദ്യയുമൊക്കെ ഉണ്ടാൻ സാദ്ധ്യതയുണ്ടെന്നാണ് റിപ്പോർട്ട്. കാറ്റിന്റെ ഗതിയനുസരിച്ചാണ് ഇവ സഞ്ചരിക്കുന്നത്. ഈ ബലൂൺ കാലാവസ്ഥയുമായി ബന്ധപ്പെട്ട പഠനത്തിനുള്ളതാണെന്നാണ് ചൈന അവകാശപ്പെടുന്നത്. കടലിൽ നിന്ന് ബലൂണിന്റെ അവശിഷ്ടങ്ങൾ വീണ്ടെടുക്കുന്നതോടെ ചാര ബലൂണാണോ എന്ന കാര്യത്തിൽ വ്യക്തത വരുമെന്നാണ് നിഗമനം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |