ഏഷ്യയിലെ ഏറ്റവും സമ്പന്നമായ സിവിൽ ബോഡിയാണ് ബി എം സി എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ബൃഹൻമുംബയ് മുനിസിപ്പൽ കോർപ്പറേഷൻ (ബിഎംസി). ഇന്ത്യയിലെ ഒരു കൊച്ച് സംസ്ഥാനത്തിന്റെ ബഡ്ജറ്റിന് ഏകദേശം തുല്യമാണ് ഈ കോർപ്പേറഷനിലെ ബഡ്ജറ്റ്. കഴിഞ്ഞ ശനിയാഴ്ച അവതരിപ്പിച്ച കോർപ്പറേഷന്റെ ബഡ്ജറ്റ് എത്രയെന്ന് കേട്ടാൽ തന്നെ ആ വലിപ്പം മനസിലാവും. 2023-24 വർഷത്തേക്ക് 52,619.07 കോടി രൂപയുടെ ബഡ്ജറ്റാണ് ശനിയാഴ്ച പാസാക്കിയത്. ആരോഗ്യം, വിദ്യാഭ്യാസം, അടിസ്ഥാന സൗകര്യ വികസനം എന്നിവയ്ക്കായി വമ്പൻ പദ്ധതികളാണ് പ്രഖ്യാപിച്ചത്.
കൊവിഡിൽ മിക്ക ഭരണസംവിധാനവും വായ്പ വാങ്ങാൻ നിർബന്ധിതരായപ്പോൾ മുംബയ് കോർപ്പറേഷന് സംസ്ഥാന സർക്കാരിന് മുന്നിൽ കൈ നീട്ടേണ്ട ആവശ്യമൊന്നും വന്നില്ല. മിച്ചമായി ലാഭിച്ച 88000 കോടി രൂപയാണ് മുംബയ് കോർപ്പറേഷൻ വിവിധ ബാങ്കുകളിലായി ഫിക്സഡ് ഡിപ്പോസിറ്റായി ഇട്ടിരിക്കുന്നത്. ഇതിന്റെ പലിശ ഉപയോഗിച്ചാൽ തന്നെ അല്ലലില്ലാതെ കഴിഞ്ഞുപോകാം.
ഇതാദ്യമായിട്ടാണ് കോർപ്പറേഷന്റെ ബഡ്ജറ്റ് 50,000 കോടി കവിയുന്നതെന്ന് ബിഎംസി കമ്മീഷണറും അഡ്മിനിസ്‌ട്രേറ്ററുമായ ഇഖ്ബാൽ സിംഗ് ചാഹൽ പറഞ്ഞു. കഴിഞ്ഞ വർഷം ഇത് 45,949.21 കോടി രൂപയുടേതായിരുന്നു.
ആരോഗ്യ മേഖലയിൽ ഉണർവ് വരുത്താനായി 15,000 ആരോഗ്യ പ്രവർത്തകർ കോർപ്പറേഷനിലെ വീടുവീടാന്തരം കയറി 35.1 ലക്ഷം കുടുംബങ്ങളെ സ്ഥിരമായി പരിശോധ നടത്തുന്ന പദ്ധതിയും ഇക്കുറി പ്രഖ്യാപിച്ചിട്ടുണ്ട്. ആരോഗ്യ മേഖലയ്ക്കായി മാത്രം 6,309.38 കോടിയാണ് മാറ്റി വച്ചിട്ടുള്ളത്. പ്രാഥമിക വിദ്യാഭ്യാസത്തിന് 2,319.37 കോടിയും നീക്കി വച്ചിട്ടുണ്ട്.
റോഡുകൾ ഉൾപ്പടെയുള്ള വമ്പൻ പദ്ധതികൾ പൂർത്തീകരിക്കേണ്ടതിനാൽ കോർപ്പറേഷൻ ബാങ്കിൽ നിക്ഷേപിച്ച തുകയിൽ നിന്നും 7,400 കോടി രൂപ പിൻവലിക്കാനും തീരുമാനിച്ചിട്ടുണ്ട്. എന്നാൽ ഈ നീക്കത്തെ പ്രതിപക്ഷമായ ശിവസേന എതിർക്കുന്നു. 'സാമ്പത്തിക പാപ്പരത്തത്തിലേക്കുള്ള പാത' എന്നാണ് ശിവസേന ബഡ്ജറ്റിനെ വിശേഷിപ്പിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |