കൊച്ചി: സ്വന്തം അദ്ധ്വാനത്തിന്റെ വിലവാങ്ങാൻ നെൽകർഷകർ സ്വകാര്യ മില്ലുടമകളുടെ പിന്നാലെ നടക്കേണ്ടതില്ല,
അവനവന്റെ പാടത്തെ നെല്ല് അരിയാക്കി ബ്രാൻഡ് ചെയ്ത് വിൽക്കാൻ സഹായിക്കുന്ന മിനി റൈസ് മില്ലുമായി എറണാകുളം ജില്ലാ കൃഷിവിജ്ഞാന കേന്ദ്രം (കെ.വി.കെ) ഒപ്പമുണ്ടാകും.
പ്രാദേശികമായി നെല്ല് സംസ്കരിച്ച് അരിയാക്കി മാറ്റുന്നതിന് ആദ്യ മിനിറൈസ് മിൽ കോതമംഗലത്തിനുടത്ത് കീരംപാറയിൽ സ്ഥാപിച്ചു. ഒരു ബാച്ചിൽ 5ക്വിന്റൽ നെല്ല് പുഴുങ്ങാവുന്ന തരത്തിലുള്ള പാർബോയിലിംഗ് യൂണിറ്റ്, ഉണങ്ങുന്നതിന് ഊർജ്ജ ക്ഷമതയേറിയ ഗ്രീൻ ഹൗസ് ഡ്രയർ, തവിട് കളയാതെ നെല്ല് കുത്തുന്ന റബ്ബർ റോൾ ഷെല്ലർ, മുൻ നിശ്ചയിച്ച അളവുകളിൽ തവിട് മാറ്റാനായി പോളിഷിംഗ് യന്ത്രം, അരിയിലെ കല്ല് മാറ്റാനായി ഡീസ്റ്റോണർ എന്നിവ ഉൾപ്പെട്ടതാണ് മിനി റൈസ് മിൽ. ജൈവ അരി കൂടുതൽ കാലം സൂക്ഷിച്ച് വയ്ക്കേണ്ടുന്ന സാഹചര്യങ്ങളിൽ വായു രഹിത പാക്കിംഗിനായി വാക്വം പാക്കേജിംഗ് യന്ത്രവും സജ്ജമാണ്.
നബാർഡ് ഫണ്ടുപയോഗിച്ച് കെ.വി.കെ രജിസ്റ്റർ ചെയ്ത പെരിയാർ വാലി സ്‌പൈസ് കർഷക ഉദ്പാദക കമ്പനിക്കാണ് മില്ലിന്റെ നടത്തിപ്പ് ചുമതല. കർഷകനും കമ്പനിയുടെ ഭാഗവുമായ ജില്ലാ പഞ്ചായത്ത് അംഗം കെ.കെ. ദാനി മില്ലിന്റെ പ്രവർത്തന മേൽനോട്ടം വഹിക്കും.
മിനിറൈസ് മില്ലും സംസ്ഥാന ഹോർട്ടിക്കൾച്ചർ മിഷന്റെ സഹായത്തോടെ കൃഷിവകുപ്പ് ആരംഭിക്കുന്ന വിപണനശാലയും ആന്റണി ജോൺ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കീരംപാറ പഞ്ചായത്ത് പ്രസിഡന്റ് മാമച്ചൻ ജോസഫ്, ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ റാണിക്കുട്ടി ജോർജ്, കെ.വി.കെ മേധാവി ഡോ. ഷിനോജ് സുബ്രമണ്യൻ തുടങ്ങിയവർ പങ്കെടുത്തു.
ലക്ഷ്യം
കൃഷിയുടെ അദ്ധ്വാനഭാരം കുറയ്ക്കാൻ യന്ത്രവത്കരണത്തിനായിട്ടുണ്ടെങ്കിലും നെല്ല് അരിയാക്കി മാറ്റുന്നത് ശ്രമകരമായ ജോലിയായി തുടരുന്നതാണ് കെ.വി.കെയെ ഇത്തരം പദ്ധതിയുമായി മുന്നോട്ടുവരാൻ പ്രേരിപ്പിച്ചത്.
പ്രാദേശികമായി ഉത്പാദിപ്പിക്കുന്ന അരിക്ക് ആവശ്യക്കാർ ഏറെയുണ്ടെന്നതിനാൽ കർഷകർക്ക് അധിക വരുമാനവും ഒപ്പം ഉപഭോക്താക്കൾക്ക് ഗുണമേന്മയുള്ള അരിയും കൃഷിക്ക് പുത്തൻ ഉണർവും പകരുകയാണ് ലക്ഷ്യം.
ഡോ. ഷിനോജ് സുബ്രമണ്യൻ
കെ.വി.കെ. മേധാവി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |