കോഴിക്കോട്: സ്വകാര്യബസുകളുടെ മത്സരയോട്ടത്തിൽ നിരത്തുകൾ ചോരക്കളമാക്കുന്നു. നിയമങ്ങൾ കാറ്റിൽപറത്തിയുള്ള സ്വകാര്യ ബസുകളുടെ മത്സരയോട്ടം യാത്രക്കാരെ ബുദ്ധിമുട്ടിലാക്കുകയാണ്. സ്റ്റോപ്പുകളുടെ പരിസരത്തുപോലും നിറുത്താത്ത സ്വകാര്യ ബസുകൾ നടുറോഡിൽ നിർത്തി ആളെ കയറ്റുന്നതും ഇറക്കുന്നതും പതിവ് കാഴ്ചയാണ്. ഇരുചക്രവാഹനങ്ങളെങ്ങാനും മുമ്പിൽപെട്ടാൽ യാത്രക്കാരുടെ ശ്രദ്ധപാളുന്നതു വരെയുള്ള കാതടപ്പിക്കുന്നതരത്തിലാണ് ഹോൺമുഴക്കൽ. രാത്രികാലങ്ങളിൽ പോലും മത്സരിച്ചോടുന്ന ബസുകൾക്ക് വഴിമാറിയില്ലെങ്കിൽ ജീവഹാനി ഉറപ്പാണ്. മിനുട്ടുകളുടെ വ്യത്യാസത്തിലാണ് ദീർഘദൂര ബസുകളും സിറ്റിയിലോടുന്ന ബസുകളുൾപ്പെടെ സർവ്വീസ് നടത്തുന്നത്. അതിനാൽ സമയക്രമത്തെ ചൊല്ലിയുള്ള മത്സരയോട്ടവും പതിവുകാഴ്ചയാണ്. വേഗത്തിലെത്തി കൂടുതൽ യാത്രക്കാരെ കയറ്റിപ്പോവുക എന്നതാണ് മിക്ക ബസുകളും പിന്തുടരുന്ന രീതി. കഴിഞ്ഞ ദിവസം മോഡേൺ ബസാർ പാറപ്പുറം ക്ഷേത്ര റോഡിൽ സ്വകാര്യബസ് സ്ക്കൂട്ടറിലിടിച്ച് എൻജിനിയറിംഗ് വിദ്യാർത്ഥിനി മരണപ്പെട്ടിരുന്നു. സ്കൂട്ടർ വളയ്ക്കുന്നതിനിടെ കോഴിക്കോട് നിന്നെത്തിയ ബസ് ഇടിക്കുകയായിരുന്നു. കോട്ടൂളി പെട്രാൾ പമ്പിന് സമീപം ബസിടിച്ച് ബൈക്ക് യാത്രികരായ ദമ്പതികൾക്ക് ഗുരുതര പരിക്കേറ്റിരുന്നു. അമിതവേഗത തന്നെയായിരുന്നു കാരണം. ബസ് കാറിനെ മറികടക്കുന്നതിനിടയിൽ വലതുവശത്തുകൂടെ പോവുകയായിരുന്ന സ്‌കൂട്ടറിൽ ഇടിക്കുകയായിരുന്നു.
ദേശീയപാതാ വികസനത്തിന്റെ ഭാഗമായും അല്ലാതെയുമുള്ള ഗതാഗത തടസങ്ങളിൽ പെട്ടുള്ള സമയനഷ്ടം അമിത വേഗതയിൽ ഓടിയാണ് ബസുകൾ മറികടക്കുന്നത്. എതിർവശത്തുകൂടി വരുന്ന വാഹനങ്ങൾക്ക് കടന്നുപോകാൻ സ്ഥലമുണ്ടോയെന്ന് പോലും നോക്കാതെ കുതിച്ചോടുന്ന ബസുകളെ കണ്ട് ഇരുചക്രവാഹനങ്ങൾ ഉൾപ്പെടെയുള്ളവ വഴിമാറി പോവുകയാണ്. ജീവനിൽ കൊതിയുള്ളതിനാൽ ഒതുക്കികൊടുക്കുകയോ വഴി മാറി പോകുകയേ നിർവാഹമുള്ളുവെന്നാണ് ഇരുചക്രവാഹന യാത്രക്കാർ ഒന്നടക്കം പറയുന്നത്. ദീർഘദൂര സർവീസുകളായ ബാലുശ്ശേരി കോഴിക്കോട്, കൊയിലാണ്ടി കുറ്റ്യാടി റൂട്ടുകളിലടക്കമുള്ളസ്വകാര്യബസുകളുടെ അമിതവേഗത കാരണം പലപ്പോഴും യാത്രക്കാർക്ക് ഇറങ്ങേണ്ട സ്ഥലങ്ങളിൽ നിന്ന് മീറ്ററുകൾ അപ്പുറത്ത് ഇറങ്ങേണ്ട അവസ്ഥയാണ്. രാവിലെയും വൈകീട്ടുമാണ് ഇത്തരത്തിലുള്ള മത്സരഓട്ടങ്ങൾ കൂടുതലുമുണ്ടാകുന്നത്. മെഡിക്കൽ കോളേജ് പോലുള്ള ഇടങ്ങളിൽ സീബ്രാലൈനിൽപോലും ബസുകൾ വേഗത കുറയ്ക്കാറില്ല. മാത്രമല്ല ബസിന്റെ ഡോർ തുറന്നിട്ടുള്ള യാത്രയും അപകടങ്ങൾ വിളിച്ചുവരുത്തുകയാണ്. അതേസമയം
സമയക്രമീകകരണം പാലിക്കാൻ വേണ്ടിയാണ് ബസുകൾ മത്സരിച്ചോടുന്നതെന്നാണ് ബസ് ജീവനക്കാരുടെ മുടന്തൻന്യായം.
വേഗപ്പൂട്ടുകൾ പൊട്ടിച്ചും ട്രാഫിക് നിയമങ്ങൾ കാറ്റിൽ പറത്തിയുള്ള സ്വകാര്യ ബസുകളുടെ മത്സരയോട്ടത്തെക്കുറിച്ച് സ്റ്റേഷനുകളിൽ നേരിട്ടും ആപ്പുകൾ വഴിയും നിരവധി തവണ പരാതിപ്പെട്ടിട്ടും നടപടികൾ ഉണ്ടാകുന്നില്ലെന്നാണ് നാട്ടുകാർപറയുന്നത്. ദുരന്തങ്ങൾ സംഭവിച്ചതിന് പിന്നാലെയുള്ള പരിശോധനകളും നടപടികളും ഏറിവന്നാൽ ഒരാഴ്ച മാത്രമാണ് നിലനിൽക്കുന്നത്. അതിനുശേഷം എല്ലാം പഴയപടിതന്നെ.
''വാഹനങ്ങളുടെ അമിതവേഗത മൂലം ബസിൽ കയറാൻ പേടിയാണ്. കയറുന്നതിന് മുമ്പ് തന്നെ ബസ് എടുക്കുന്ന അവസ്ഥ ഉണ്ടായിട്ടുണ്ട്. ഇത് മൂലം പ്രയാമായവരടക്കം റോഡിൽ വീഴാനും അപകടങ്ങൾ പറ്റാനും സാദ്ധ്യത കൂടുകയാണ്. വേഗത്തിലേടുന്ന ഇത്തരം വാഹനങ്ങളുടെ ലൈസൻസ് അടക്കമുള്ളവ റദ്ദ് ചെയ്യണം''
ജൂളി ജാസ്മിൻ
യാത്രക്കാരി
''സമയം ഒപ്പിക്കാൻ വേണ്ടിയുള്ള ഓട്ടമാണിത്. അല്ലാതെ ഇതിനെ മത്സരഓട്ടമായി കാണാൻ സാധിക്കില്ല. അസോസിയേഷൻ ഇതിൽ കാര്യമായി ഇടപെടലുകൾ നടത്താറില്ല. ട്രാഫിക്കിൽപെടുന്നതോടെ സമയത്തിന് എത്തേണ്ട ബസുകൾ എത്താൻ വൈകും. അതുകൊണ്ടാണ് അവർ വേഗത്തിലോടുന്നത്''
തുളസീദാസ്,
ബസ് ഓപ്പറേറ്റേഴ്സ് അസോ.സെക്രട്ടറി
@ജില്ലയിൽ അപകടനിരക്ക് ഉയരുന്നു
മരണപ്പാച്ചിലും അശ്രദ്ധയോടെയുള്ള വാഹനമോടിക്കലും ജില്ലയിൽ അപകടനിരക്ക് ഉയർത്തുന്നു.നഗരത്തിൽ കഴിഞ്ഞ വർഷം 2054 അപകടങ്ങളാണ് ഉണ്ടായത്. ഇതിൽ 187 പേർ മരിക്കുകയും 2153 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. റൂറലിൽ കഴിഞ്ഞ നവംബർ വരെയുണ്ടായത് 1993 അപകടങ്ങൾ. ഇതിൽ 172 പേർ മരിക്കുകയും 2398 പേർക്ക് പരിക്കേൽക്കുകയുംചെയ്തു. 2021 ൽ നഗരത്തിൽ 607 അപകടങ്ങൾ മാത്രമാണുണ്ടായത്. ഇതിൽ 75 പേർ മരിക്കുകയും 844 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. 1668 അപകടങ്ങളാണ് റൂറലിൽ ഉണ്ടായത്. 139 പേർ മരിക്കുകയും 1931 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |