കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പര കേസിൽ ദേശീയ ഫോറൻസിക് ലാബിന്റെ റിപ്പോർട്ട് ഇന്ന് പുറത്തുവന്നിരുന്നു. കൊല്ലപ്പെട്ട അന്നമ്മ തോമസ്, ടോം തോമസ്, മഞ്ചാടിയിൽ മാത്യു, രണ്ടര വയസുകാരി ആൽഫൈൻ എന്നിവരുടെ മൃതദേഹങ്ങളിൽ സയനൈഡോ മറ്റ് വിഷാംശങ്ങളോ കണ്ടെത്താനായില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു.
എന്നാൽ റിപ്പോർട്ട് തിരിച്ചടിയല്ലെന്ന് മുൻ അന്വേഷണ ഉദ്യോഗസ്ഥൻ കെ,ജി. സൈമൺ പറയുന്നു. കാലപ്പഴക്കം കൊണ്ട് മരണകാരണത്തിൽ വ്യക്തത കിട്ടണമെന്നില്ല,. സംസ്ഥാനത്തെ ഫോറൻസിക് ലാബിൽ പരിശോധിച്ചപ്പോഴും നാല് മൃതദേഹങ്ങളിൽ നിന്ന് വിഷത്തിന്റെയോ സയനൈഡിന്റെയോ സാന്നിദ്ധ്യം കണ്ടെത്തിയിരുന്നില്ല. കാലപ്പഴക്കം കൊണ്ട് സംഭവിക്കുന്നതാണിത്. തുടർന്ന് നാലുപേരുടെയും മരണം സംബന്ധിച്ച് പരിശോധിക്കാൻ ഡോക്ടർമാരുടെ പാനൽ തയ്യാറാക്കുകയും അവരുടെ റിപ്പോർട്ട് ലഭ്യമാക്കുകയും ചെയ്തിട്ടുണ്ട്. സംസ്ഥാനത്ത് നടത്തിയ പരിശോധനാ ഫലം കൂടുതൽ ഉറപ്പാക്കുന്നതിന് വേണ്ടിയാണ് കേന്ദ്രലാബിലേക്ക് അയച്ചതെന്നും കെ.ജി, സൈമൺ പറഞ്ഞു.
അതേസമയം കൊല്ലപ്പെട്ട റോയ് തോമസ്, സിലി എന്നിവരുടെ മൃതദേഹത്തിൽ മുൻപ് സയനൈഡ് സാന്നിദ്ധ്യം കണ്ടെത്തിയിരുന്നു. 2002 മുതൽ 2014 വരെയുള്ള കാലയളവിലാണ് ആറുപേരും കൊല്ലപ്പെട്ടത്. 2019 ഒക്ടോബർ അഞ്ചിനാണ് ജോളിയെ പൊലീസ് അറസ്റ്റു ചെയ്യുന്നത്. ജോളിയുടെ ആദ്യ ഭർത്താവ് റോയ് തോമസ്, റോയിയുടെ മാതാപിതാക്കളായ പൊന്നാമറ്റം അന്നമ്മ, ടോം തോമസ്, അന്നമ്മയുടെ സഹോദരൻ മാത്യു മഞ്ചാടിയിൽ, ജോളിയുടെ രണ്ടാം ഭർത്താവായ ഷാജുവിന്റെ ഭാര്യ സിലി, മകൾ ആൽഫൈൻ എന്നിവരെ ഭക്ഷണത്തിൽ വിഷം കലർത്തിയും സയനൈഡ് നൽകിയും കൊലപ്പെടുത്തിയെന്നാണു കേസ്. 2019ലാണ് മൃതദേഹങ്ങൾ പുറത്തെടുത്ത് പരിശോധിച്ചത്. ശേഷം ഫോറൻസിക് പരിശോധനയ്ക്കായി അയച്ചിരുന്നു.
ആർക്കും സംശയം തോന്നാതെ വ്യത്യസ്ത ഘട്ടങ്ങളിലായാണ് ജോളി ആറ് പേരെ കൊന്നത്. സംഭവത്തിൽ സംശയം തോന്നിയ ജോളിയുടെ ഭർത്താവിന്റെ സഹോദരൻ ക്രൈംബ്രാഞ്ചിന് നൽകിയ പരാതിയാണ് അന്വേഷണത്തിലേക്ക് എത്തിയത്. ഇതോടെ കുഴിച്ച് മൂടിയ മൃതദേഹങ്ങൾ ഓരോന്ന് പുറത്തെടുത്ത് പോസ്റ്റുമോർട്ടം നടത്തിയാണ് കൊല്ലപ്പെട്ടവരുടെ മരണ കാരണം ഉള്ളിൽ വിഷം ചെന്നാണെന്ന് പൊലീസ് സ്ഥിരീകരിച്ചത്. അന്വേഷണത്തിനൊടുവിൽ പൊലീസ് ജോളിയിൽ എത്തുകയായിരുന്നു.
ർത്താവിന്റെ മദ്യപാനം, സ്ഥിരം വരുമാനം ഇല്ലാത്തത്, സ്വത്ത് തട്ടിയെടുക്കൽ തുടങ്ങിയവയാണ് കൃത്യം ചെയ്യുന്നതിന് കാരണമായി ജോളി പൊലീസിന് നൽകിയ മൊഴിയിൽ പറഞ്ഞിട്ടുള്ളത്. കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോളിയുടെ ഭർത്താവ് ഷാജു സഖറിയാസിന്റെ ആദ്യ ഭാര്യയായിരുന്ന സിലി 2016 ജനുവരി 11നാണു മരിച്ചത്. ക്യാപ്സൂളിൽ സയനൈഡ് നിറച്ചുനൽകി ജോളി ജോസഫ് ഇവരെ കൊലപ്പെടുത്തി എന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. ജോളിക്കു സയനൈഡ് എത്തിച്ചു നൽകിയ എം.എസ് മാത്യു, കെ. പ്രജികുമാർ എന്നിവരാണ് കൊലപാതക പരമ്പരക്കേസിലെ രണ്ടും മൂന്നും പ്രതികൾ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |