പാലക്കാട്: ഗുണ്ടകളെയും സാമൂഹ്യ വിരുദ്ധരെയും പിടികൂടുന്നതിന് പൊലീസ് നടത്തിയ 'ഓപ്പറേഷൻ ആഗ്" റെയ്ഡിൽ ജില്ലയിൽ 137 പേർ അറസ്റ്റിലായി. ജില്ലാ പൊലീസ് മേധാവി ആർ.വിശ്വനാഥിന്റെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം രാത്രിയായിരുന്നു റെയ്ഡ്. 165 സാമൂഹ്യ വിരുദ്ധരുടെ വീടുകളിൽ റെയ്ഡ് നടത്തി. കരുതൽ തടങ്കൽ നിയമപ്രകാരം 130 കേസ് രജിസ്റ്റർ ചെയ്തു. 38 വാറന്റ് പ്രതികളെയും ഒമ്പത് കുപ്രസിദ്ധ കുറ്റവാളികളെയും അറസ്റ്റ് ചെയ്തു.
കുപ്രസിദ്ധ കുറ്റവാളികളായ വടക്കന്തറ സ്വദേശികളായ വിഷ്ണു എന്ന കാക്ക വിഷ്ണു, സുരേഷ് എന്ന നായ സുര, മങ്കര കൃഷ്ണദാസ്, അകത്തേത്തറ പവിത്രദാസ് എന്ന പവിത്രൻ, പഴമ്പാലക്കോട് മിഥുൻ, പനമണ്ണ രാമചന്ദ്രൻ എന്ന സ്വത്ത് രാമചന്ദ്രൻ, പിലാത്തറ റഫീഖ് എന്ന പിക്കു, മാരായമംഗലം ഫൈസൽ എന്ന ചരൽ ഫൈസൽ, കരിമ്പുഴ സജിത്ത് എന്നിവരെയാണ് പിടികൂടിയത്.
മുൻകാല കേസുകളുടെ പശ്ചാത്തലത്തിൽ വിവരണ ശേഖരണം നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് വീടുകളിൽ മിന്നൽ റെയ്ഡ് നടത്തി പ്രതികളെ പിടികൂടിയത്.
ജില്ലയിലെ മുഴുവൻ ഡിവൈ.എസ്.പിമാരും, എസ്.എച്ച്.ഒ.മാരും സബ് ഇൻസ്പെക്ടർമാരും പരിശോധനയ്ക്ക് നേതൃത്വം നൽകി. ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ പ്രത്യേക യോഗം ചേർന്ന് കഴിഞ്ഞ ദിവസം ക്രമസമാധാന പ്രശ്നം വിലയിരുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് റെയ്ഡ് നടന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |