ആലപ്പുഴ: കപ്പലണ്ടി 'കൊറിച്ചു' മാത്രം ശീലമുള്ളവരെ അതിശയിപ്പിക്കുകയാണ് കഞ്ഞിക്കുഴി പതിനാറാം വാർഡിൽ ശശികല പുഴാരത്തിന്റെ കപ്പലണ്ടി കൃഷി. സ്വന്തമായുള്ള 60 സെന്റിനു പുറമേ പാട്ടത്തിനെടുത്ത രണ്ടേക്കർ പുരയിടത്തിലും വൈവിദ്ധ്യ വിളകളാണ് ശശികല കൃഷി ചെയ്തിട്ടുള്ളത്.
ചെലവും പരിചരണവും കുറഞ്ഞ കപ്പലണ്ടി കൃഷി ആദായകരമാണ്. ചൊരിമണലായതിനാൽ കനത്ത വിളവും ലഭിച്ചു. രാസവളം ഒട്ടും ഉപയോഗിക്കാറില്ല. മൂന്നു മാസത്തെ വിളവാണ് കപ്പലണ്ടിക്കുള്ളത്. സാധാരണ മാർച്ച് മാസത്തിനു മുൻപേ വിളവെടുക്കാൻ കഴിയും. കാരറ്റും കാബേജും കോളിഫ്ളവറും ബീറ്റ്‌റൂട്ടും തുടങ്ങി ഉലുവയും മല്ലിയിലയുമെല്ലാം ശശികലയുടെ കൃഷിയിടത്തിൽ സുലഭമാണ്. 73-ാം വയസിലും കൃഷിപ്പണികളെല്ലാം സ്വന്തമായാണ് ചെയ്യുന്നത്.
മകൻ ഷൈജു പഞ്ചായത്തിലെ മികച്ച കർഷകനുള്ള അവാർഡ് കരസ്ഥമാക്കിയിരുന്നു. മകൻ വിദേശത്തേക്ക് മടങ്ങിയ ശേഷം ശശികലയ്ക്കാണ് മേൽനോട്ട ചുമതല. വീടിനു മുൻവശം വ്യത്യസ്ത തരത്തിലുള്ള മുളകുകളും അലങ്കാരമായി കൃഷി ചെയ്യുന്നുണ്ട്. കപ്പലണ്ടി കൃഷി വിളവെടുപ്പ് കെ.കെ. കുമാരൻ പാലിയേറ്റീവ് ചെയർമാൻ എസ്.രാധാകൃഷ്ണൻ നിർവ്വഹിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. എം.സന്തോഷ്‌കുമാർ, എസ്. ഹെബിൻ ദാസ്, ജി.ഉദയപ്പൻ, സി.കെ. ശോഭനൻ, ജി.മുരളി, പി.പി.രാജു, ബാബു കറുവള്ളി എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |