തിരുവനന്തപുരം: കനകക്കുന്നിൽ അക്ഷരോത്സവത്തിൽ പങ്കെടുത്ത് മടങ്ങിയ അദ്ധ്യാപികയെ ബൈക്കിലെത്തി ആക്രമിച്ച പ്രതികളെ തിരിച്ചറിഞ്ഞില്ല. കനകനഗറിൽ നിന്നും മ്യൂസിയം ഭാഗത്ത് നിന്നും പൊലീസ് ശേഖരിച്ച കാമറാ ദൃശ്യങ്ങൾക്ക് തെളിച്ചമില്ലാത്തതാണ് പ്രതിയെ തിരിച്ചറിയുന്നതിന് തടസമായത്. കൂടുതൽ വ്യക്തതയുള്ള ദൃശ്യങ്ങൾ ശേഖരിക്കുന്നതിനായി മോട്ടോർ വാഹന വകുപ്പിന് അന്വേഷണസംഘം കത്ത് നൽകി. കൂടാതെ മ്യൂസിയം, കനക നഗർ ഭാഗത്തെ റസിഡന്റ് അസോസിയേഷനുകൾ, വ്യാപാര സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ള ദൃശ്യങ്ങളും അന്വേഷണ സംഘം ശേഖരിച്ചു. കൂടാതെ സമാന കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടിട്ടുള്ളവരെയും നിരീക്ഷണത്തിലാക്കി. മുമ്പ് പിടിക്കപ്പെട്ടവരുടെ ഫോൺ നമ്പരുകൾ ഉൾപ്പെടെ സൈബർ പൊലീസ് സഹായത്തോടെ അന്വേഷണസംഘം പരിശോധിച്ചുവരികയാണ്. കമ്മിഷണർ സി.എച്ച്. നാഗരാജുവിന്റെ മേൽനോട്ടത്തിൽ മ്യൂസിയം സി.ഐ മഞ്ജുലാലിന്റെ നേതൃത്വത്തിലുള്ള പ്രത്യേകസംഘമാണ് കേസ് അന്വേഷിക്കുന്നത്.
വെള്ളിയാഴ്ച രാത്രി 11.45ഓടെ മ്യൂസിയം കനക നഗർ റോഡിലായിരുന്നു സംഭവം. അക്ഷരോത്സവത്തിൽ പങ്കെടുത്തശേഷം
തമ്പാനൂരിലെ താമസസ്ഥലത്തേക്ക് പോവുകയായിരുന്ന തൃശൂർ സ്വദേശിയാണ് അതിക്രമത്തിനിരയായത്. കനകനഗർ റോഡിലെ ഗേറ്റിൽ നിന്ന് പ്രധാന കവാടത്തിലേക്ക് പൊലീസ് സ്റ്റേഷന് സമീപത്തെ വഴിയിലൂടെ നടന്നുവരുമ്പോഴായിരുന്നു സംഭവം. ഒപ്പമുണ്ടായിരുന്ന രണ്ട് സ്ത്രീകൾ അൽപ്പം മുന്നിലായിരുന്നു. എതിർദിശയിൽ നിന്നുവന്ന രണ്ടുപേർ ബൈക്കിന്റെ ലൈറ്റ് ഓഫാക്കിയശേഷം ആക്രമിക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്നവർ ഓടിയെത്തിയതോടെ അക്രമി സംഘം കനകനഗർ ഭാഗത്തേക്ക് രക്ഷപ്പെട്ടു.
വനിതാ കമ്മിഷൻ കേസെടുത്തു
കനകക്കുന്നിൽ അദ്ധ്യാപികയെ അക്രമിച്ച സംഭവത്തിൽ വനിതാ കമ്മിഷൻ സ്വമേധയാ കേസെടുത്തു. വിഷയത്തിൽ സ്വീകരിച്ച നടപടി സംബന്ധിച്ച റിപ്പോർട്ട് സമർപ്പിക്കാൻ മ്യൂസിയം സ്റ്റേഷൻ ഹൗസ് ഓഫീസറോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ പൊലീസ് ജാഗ്രത പാലിക്കണമെന്ന് വനിതാ കമ്മിഷൻ ചെയർപേഴ്സൺ അഡ്വ. പി. സതീദേവി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |