തിരുവനന്തപുരം: ബൈക്ക് റേസിംഗിനിടെ ജീവനുകൾ പലതും പൊലിയുമ്പോഴും തലസ്ഥാന നഗരത്തിലെ റേസിംഗിന് കുറവൊന്നുമില്ല. പരിശോധനകൾ നിന്നതോടെ കോവളം ദേശീയപാതയിൽ കോവളം മുതൽ കഴക്കൂട്ടം വരെയുള്ള റോഡുകളിൽ ഇപ്പോഴും റേസിംഗ് തുടരുകയാണ്.
രാത്രി 12 കഴിഞ്ഞാണ് സംഘം ഇറങ്ങുന്നത്. കഴിഞ്ഞ ദിവസം ചാക്കയിൽ 12.30ന് റേസിംഗ് നടത്തുന്ന സംഘത്തിനിടിയിൽ അപ്രതീക്ഷമായി ഓട്ടോയുമായി എത്തിയ ശംഖുംമുഖം സ്വദേശി തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ചാക്കയിൽ നിന്ന് കഴക്കൂട്ടം പോകുന്ന ഭാഗത്ത് വച്ചാണ് ഈ സംഭവം. അമിത വേഗതയിൽ എത്തിയ ബൈക്ക് റോഡ് മുറിച്ച് കടക്കുകയായിരുന്ന ഓട്ടോയ്ക്ക് നേരെ പാഞ്ഞെടുത്തു.
ഓട്ടോയും ബൈക്കും ഒരുമിച്ച് വെട്ടിച്ചതിനാൽ വൻ അപകടം ഒഴിവായി. ഇത്തരത്തിൽ റേസിംഗ് വീഡിയോ പോസ്റ്റ് ചെയ്യാനായി ഷൂട്ട് ചെയ്തശേഷം മടങ്ങിവരവേ കഴിഞ്ഞ മാസമാണ് അമിതവേഗതയിലെത്തിയ ബൈക്കിടിച്ച് പനത്തുറ തുരുത്തി കോളനിയിൽ സന്ധ്യ(53) തത്ക്ഷണം മരിച്ചത്.
ബൈക്ക് ഓടിച്ചിരുന്ന പട്ടം സ്വദേശി അരവിന്ദും (24) പിന്നാലെ മരിച്ചു.ആ സംഭവത്തിന് ശേഷം റേസിംഗ് കൂടുന്നുവെന്ന് വിവാദത്തിൽ രണ്ട് മൂന്ന് ദിവസം പൊലീസും മോട്ടോർ വാഹന വകുപ്പും പരിശോധന നടത്തിയെങ്കിലും അത് തുടർന്നില്ല.ദേശീയപാതയിൽ കാമറകൾ ഇല്ലാത്തതും റേസിംഗ് സംഘങ്ങൾ മുതലെടുക്കുകയാണ്.
അപകടങ്ങളിൽ മുന്നിൽ തലസ്ഥാന ജില്ല
3090 അപകടങ്ങളും 140 മരണങ്ങളാണ് കഴിഞ്ഞ 2 വർഷത്തിനിടെ ജില്ലയിൽ സംഭവിച്ചത്.140 മരണങ്ങളിൽ 20 പേരും കാൽനടക്കാരായിരുന്നു.സുഹൃത്തുക്കളോടൊപ്പം ബൈക്കിന്റെ പിറകിൽ ഇരുന്ന് അപകടത്തിൽപ്പെട്ടും തെറിച്ച് വീണും മരിച്ചതും 15ഓളം പേരാണ്.
രാത്രികാലങ്ങളിലെ ബൈക്ക് റേസിംഗ് സ്ഥലങ്ങൾ
ചാക്ക,ഈഞ്ചയ്ക്കൽ,കഴക്കൂട്ടം വെട്ട്റോഡ്,കഴക്കൂട്ടം ഓവർബ്രിഡ്ജ്,ഓവർബ്രിഡ്ജിന്റെ വലത് വശത്തെ സർവീസ് റോഡ്,കഴക്കൂട്ടം ഓവർബ്രിഡ്ജ് -ചാക്ക റോഡ്,കോവളം ബൈപ്പാസ്,ശംഖുംമുഖം ബീച്ച് റോഡ് എന്നിവിടങ്ങളിലാണ് ഇപ്പോൾ റേസിംഗ് നടത്തുന്നത്.വാഹന നമ്പർ മനസിലാകാത്ത തരത്തിൽ
മറച്ച് വയ്ക്കും.
ഡ്രോൺ നിരീക്ഷണം ഒരുക്കും
റേസിംഗ് സംഘങ്ങൾ അപകട വിതയ്ക്കുന്നത് ഗൗരവതരമാണെന്നും അതിനെ നിരീക്ഷിക്കാൻ ഡ്രോൺ സംവിധാനം ഏർപ്പെടുത്തുമെന്നും സിറ്റി പൊലീസ് കമ്മീഷണർ അറിയിച്ചു.മൂന്ന് ഡ്രോണുകൾ ഇതിനായി അനുവദിച്ചിട്ടുണ്ട്.രാത്രി കാലങ്ങളിൽ ഇവ പ്രവർത്തപ്പിച്ച് റേസിംഗ് സംഘങ്ങളെ കണ്ടെത്തി നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |