ന്യൂഡൽഹി:മുൻ പാക് പ്രസിഡന്റ് പർവേസ് മുഷാറഫ് സമാധാനത്തിന്റെ ശക്തിയായെന്ന് അനുശോചന സന്ദേശത്തിൽ വിശേഷിപ്പിച്ച ശശി തരൂരിനെ രൂക്ഷമായി വിമർശിച്ച് ബി.ജെ.പി.
ഒരിക്കൽ ഇന്ത്യയോട് കൊടും പകയുള്ള ശത്രുവായിരുന്ന പർവേസ് മുഷാറഫ് 2002 - 2007 കാലത്ത് സമാധാനത്തിന്റെ യഥാർത്ഥ ശക്തിയായെന്നാണ് ശശി തരൂർ ട്വിറ്ററിൽ കുറിച്ചത്. ഐക്യരാഷ്ട്ര സഭയിൽ പ്രവർത്തിച്ച കാലത്ത് താൻ അദ്ദേഹത്തെ എല്ലാ വർഷവും സന്ദർശിക്കാറുണ്ടായിരുന്നു. അദ്ദേഹം മിടുക്കനും കർമ്മനിരതനും തന്ത്രപരമായ ആശയങ്ങളിൽ വ്യക്തതയുള്ള ആളുമായിരുന്നു എന്നും തരൂർ കുറിച്ചു.
കാർഗിൽ യുദ്ധത്തിന്റെ ശില്പിയും താലിബാനെയും ബിൻലാദനെയും സഹോദരങ്ങളായി കാണുകയും സ്വന്തം പട്ടാളക്കാരുടെ മൃതദേഹങ്ങൾ സ്വീകരിക്കാൻ വിസമ്മതിക്കുകയും ചെയ്ത മുഷാറഫിനെയാണ് കോൺഗ്രസ് പ്രകീർത്തിക്കുന്നത്. അതിൽ ആർക്കെങ്കിലും അത്ഭുതമുണ്ടോ? - ബി.ജെ.പി വക്താവ് ഷെഹ്സാദ് പൂനാ വാല ട്വിറ്ററിൽ ചോദിച്ചു. 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് കാലത്ത് രാഹുൽ ഗാന്ധിയെ ജന്റിൽമാൻ എന്ന് വിശേഷിപ്പിച്ചതാണോ പർവേസ് മുഷറഫിനെ കോൺഗ്രസുകാർക്ക് പ്രിയപ്പെട്ടവനാക്കുന്നത്?. 370-ാം വകുപ്പ് റദ്ദാക്കിയതിനെ മുതൽ സർജിക്കൽ സ്ട്രൈക്കിനെ വരെ വിമർശിക്കുന്ന പാകിസ്ഥാൻ വാദം കോൺഗ്രസ് അനുകരിക്കുകയാണ്. 2019 ൽ രാഹുൽ ഗാന്ധി ഇന്ത്യൻ പ്രധാനമന്ത്രിയായി കാണണമെന്ന് ആഗ്രഹിക്കുന്നതായും മുഷാറഫ് പറഞ്ഞിരുന്നുവെന്നും ബി.ജെ.പി വക്താവ് പറഞ്ഞു.
ശശി തരൂരിനെ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറും വിമർശിച്ചു. രാജ്യാന്തര നിയമങ്ങൾ ലംഘിക്കുകയും ഒരു പാട് പേരെ കൊലപ്പെടുത്താൻ കാരണമായിട്ടും മുഷറഫിനെ പോലുള്ള പാക് ജനറൽമാർക്ക് ഇന്ത്യയിൽ ആരാധകരുണ്ടെന്ന് തരൂരിന്റെ ട്വീറ്റ് പങ്ക് വച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |