ശ്രീനഗർ: ജോഷിമഠിനു സമാനമായ രീതിയിൽ വീടുകളിൽ വിള്ളൽ കണ്ടെത്തിയ ജമ്മു കാശ്മീരിലെ ദോഡ ജില്ലയിലെ കൂടുതൽ പ്രദേശവാസികളെ പുനരധിവസിപ്പിക്കണമെന്ന് ആവശ്യം. ഇതുവരെ 22 വീടുകൾക്കാണ് കേടുപാടുകൾ കണ്ടെത്തിയത്. നൂറിലധികം കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. ബാക്കിയുള്ളവരെ കൂടി മാറ്രിപ്പാർപ്പിക്കണമെന്ന് ഭരണകൂടത്തോട് പ്രദേശവാസികൾ ആവശ്യപ്പെട്ടു. നിരവധി വീടുകൾ തകർന്നിട്ടുണ്ട്. ജോഷിമഠിനേതിനു സമാനമായ രീതിയിൽ പ്രശ്നങ്ങളുണ്ടാകുമെന്ന് പ്രദേശവാസികൾ ആശങ്ക രേഖപ്പെടുത്തി. ദുരിതബാധിതർക്ക് സർക്കാർ ഇതുവരെ ധനസഹായം അനുവദിച്ചിട്ടില്ലെന്നും ആരോപണമുണ്ട്.
വിള്ളൽ വീഴുന്നതിനു പിന്നിലെ കാരണം കണ്ടെത്താൻ ശനിയാഴ്ച ജിയോളജിക്കൽ സർവേ ഒഫ് ഇന്ത്യയുടെ വിദഗ്ദ്ധ സംഘം പ്രദേശത്ത് പരിശോധന നടത്തിയിരുന്നു. കൂടുതൽ ഉദ്യോഗസ്ഥർ പ്രദേശവും ദുരിത ബാധിതരേയും സന്ദർശിച്ചു. വെള്ളിയാഴ്ച മാത്രം മൂന്ന് വീടുകളാണ് തകർന്നത്.
അതേസമയം, ദുരിതബാധിതർക്ക് സഹായം ഉറപ്പുവരുത്തുമെന്നും എല്ലാ സൗകര്യങ്ങളുമുള്ള ദുരിതാശ്വാസ ക്യാമ്പുകൾ സജ്ജീകരിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു. ഭരണകൂടം സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും എല്ലാ മുൻകരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്നും താത്രി സബ് ഡിവിഷണൽ മജിസ്ട്രേട്ട് അതർ അമിൻ സർഗർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |