തൃശൂർ: അന്താരാഷ്ട്ര നാടകോത്സവത്തിൽ (ഇറ്റ്‌ഫോക്) ലോകനാടകവേദിയുടെ അവിസ്മരണീയ കാഴ്ചകളുടെ അരങ്ങുണർന്നു. ഏഴ് വേദികളിലായി നാടകങ്ങളും സംഗീതപരിപാടികളും സജീവമായതോടെ ലോകമെങ്ങുമുള്ള നാടകപ്രേമികൾ തൃശൂരിലെത്തി. സമകാലിക ലോകനാടകങ്ങൾ, ഇന്ത്യൻ നാടകം, തിയേറ്റർ കൊളോക്വിയം, പ്രഭാഷണങ്ങൾ, മ്യൂസിക് ക്രോസ് ഓവർ സ്ട്രീറ്റ് ആർട്ട്, സ്‌ക്രീൻ ടൈം എന്നീ വിഭാഗങ്ങളിലുള്ള നാടകങ്ങളാണ് അരങ്ങിലെത്തുന്നത്. മലയാളത്തിലെ മുഖ്യധാരാ നാടകവേദിയിലെ പ്രതിഭയായ ആർട്ടിസ്റ്റ് സുജാതന്റെ രംഗപടം വെച്ചുള്ള സീനിക് ഗാലറി ഇറ്റ്‌ഫോക്കിലെത്തുന്നവരെ ആകർഷിച്ചു.
മേളപ്പെരുമയിൽ കൊട്ടിക്കയറി മട്ടന്നൂർ
കേരളത്തിന്റെ പരമ്പരാഗത ഉത്സവത്തിമിർപ്പ് ലോകത്തിന് മുന്നിലെത്തിച്ച മട്ടന്നൂർ ശങ്കരൻകുട്ടിയുടെ വാദ്യ മേളത്തോടെയാണ് വിശ്വനാടക വേദിക്ക് അരങ്ങുണർന്നത്. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ കെ.ടി മുഹമ്മദ് തിയേറ്റർ പരിസരത്ത് അണിനിരന്ന 101 വാദ്യകലാകാരന്മാർ നാടകദിനങ്ങളുടെ വരവറിയിച്ചു. സംഗീത നാടക അക്കാഡമിയുടെ ചെയർമാൻ കൂടിയായ മട്ടന്നൂർ ശങ്കരൻകുട്ടി മേളക്കാരനായി ഇറ്റ്‌ഫോക്കിന്റെ അരങ്ങുണർത്തിയതും പുതിയൊരു ചരിത്രമായി. കൊമ്പും കുഴലും ചെണ്ടയും നാടകവേദി പരിസരത്തെ താളമയമാക്കി.
ഒരു മണിക്കൂറോളം വാദ്യമേളത്തിന്റെ ആരോഹണ അവരോഹണങ്ങളിൽ പരിസരമാകെ ലയിച്ചു. മേളയിൽ നാടകങ്ങൾ അവതരിപ്പിക്കാനും ആസ്വദിക്കാനുമായി ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശ രാജ്യങ്ങളിൽ നിന്നും എത്തിയവർക്കും പുതിയൊരനുഭവമായിരുന്നു മെഗാ വാദ്യമേളം. നാടകോത്സവത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് മേളത്തോടെയുള്ള തുടക്കം. ഇലഞ്ഞിത്തറ മേളത്തിന് കൊട്ടുന്ന പാണ്ടി മേളമാണ് ഇറ്റ്‌ഫോക്കിന് മുന്നോടിയായി അവതരിപ്പിച്ചത്. ചെണ്ടയിലെ ഇടന്തല, വലന്തല എന്നിവയും ഇലത്താളം, കുറുങ്കുഴൽ, കൊമ്പ് എന്നിവയുമായിരുന്നു വാദ്യങ്ങൾ. മട്ടന്നൂരിന്റെ മകൻ ശ്രീരാജും മേളത്തിന്റെ മുൻനിരയിലുണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |