ടെൽ അവീവ് : ഇസ്രയേലിൽ നീതിന്യായ വ്യവസ്ഥയിൽ മാറ്റങ്ങൾ വരുത്താനുള്ള ബെഞ്ചമിൻ നെതന്യാഹു സർക്കാരിന്റെ നീക്കത്തിനെതിരെയുള്ള പ്രതിഷേധങ്ങൾ അഞ്ചാം ആഴ്ചയിലേക്ക് കടന്നു. ശനിയാഴ്ച ടെൽ അവീവ് അടക്കമുള്ള 20ലേറെ നഗരങ്ങളിൽ അരങ്ങേറിയ വ്യാപക പ്രതിഷേധങ്ങളിൽ ഒരു ലക്ഷത്തോളം പേർ പങ്കെടുത്തു.
ഇതിൽ ടെൽ അവീവിൽ മാത്രം 40,000ത്തോളം ജനങ്ങൾ തെരുവിലിറങ്ങി. ഹൈഫ നഗരത്തിൽ നടന്ന പ്രതിഷേധങ്ങളിൽ മുൻ പ്രധാനമന്ത്രി യെയ്‌ർ ലാപിഡ് പങ്കെടുത്തു. അതേ സമയം പ്രതിഷേധങ്ങളെ നെതന്യാഹു അപലപിച്ചു. നവംബറിൽ നടന്ന തിരഞ്ഞെടുപ്പിന്റെ ഫലം അംഗീകരിക്കാൻ പ്രതിപക്ഷ നേതാക്കൾ തയാറാകാത്തതിന്റെ ഫലമാണ് അവയെന്ന് അദ്ദേഹം പറഞ്ഞു.
സുപ്രീം കോടതി വിധികൾ പാർലമെന്റിന് എളുപ്പം അസാധുവാക്കാൻ കഴിയുന്നത് ഉൾപ്പെടെയുള്ള പരിഷ്കരണങ്ങൾക്കാണ് നെതന്യാഹു സർക്കാരിന്റെ നീക്കം. നിർദ്ദേശങ്ങൾ പ്രകാരം പാർലമെന്റിലെ കേവല ഭൂരിപക്ഷത്തിന് സുപ്രീം കോടതി വിധികൾ ഫലപ്രദമായി അസാധുവാക്കാനുള്ള അധികാരമുണ്ടായിരിക്കും. ഇത് അട്ടിമറി ഭയമില്ലാതെ നിയമനിർമ്മാണങ്ങൾ നടപ്പാക്കാൻ സർക്കാരിനെ പ്രാപ്തമാക്കും. 120 അംഗ പാർലമെന്റിൽ 61 ആണ് കേവല ഭൂരിപക്ഷം.
ജഡ്ജിമാരുടെ നിയമനത്തിൽ രാഷ്ട്രീയക്കാർക്ക് കൂടുതൽ സ്വാധീനം ചെലുത്താൻ പരിഷ്കരണങ്ങൾ അനുവദിക്കും. നിർദ്ദേശങ്ങൾ ഇതുവരെ നിയമമായിട്ടില്ല. നെതന്യാഹു നേരിടുന്ന അഴിമതി ആരോപണങ്ങൾ ഇല്ലാതാക്കാനാണ് പരിഷ്കരണങ്ങളെന്നും മാറ്റങ്ങൾ ജനാധിപത്യ ഭരണത്തിനെതിരെയുള്ള ആക്രമണം ആണെന്നും പ്രതിഷേധക്കാർ ആരോപിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |