കാഠ്മണ്ഡു: നേപ്പാളിൽ സഖ്യ സർക്കാരിൽ നിന്ന് പിന്മാറാൻ തീരുമാനിച്ച് ആർ.എസ്.പി. പാർട്ടിയുടെ മൂന്ന് മന്ത്രിമാരും രാജി പ്രഖ്യാപിച്ചു. വിദ്യാഭ്യാസം, തൊഴിൽ, ആരോഗ്യം എന്നീ വകുപ്പുകളായിരുന്നു ഇവർക്ക്. മന്ത്രിമാരുടെ രാജി ഇന്നലെ പ്രധാനമന്ത്രി പുഷ്പ കമൽ ദഹാൽ പ്രചണ്ഡയ്ക്ക് സമർപ്പിച്ചു. പാർട്ടി ചെയർമാൻ റാബി ലാമിചനെയെ ആഭ്യന്തര മന്ത്രിയായി തിരികെയെത്തിക്കാൻ പ്രചണ്ഡ വിസമ്മതിച്ചതിന് പിന്നാലെയാണ് തീരുമാനം. മന്ത്രിമാർ രാജിവച്ചെങ്കിലും നിലവിലെ സർക്കാരിനെ പിന്തുണക്കുന്നത് തുടരുമെന്നാണ് ആർ.എസ്.പി വ്യക്തമാക്കിയത്.
ഡിസംബർ 26ന് പ്രചണ്ഡ പ്രധാനമന്ത്രിയായി ചുമതലയേറ്റപ്പോൾ റാബിയെ ആഭ്യന്തരമന്ത്രിയായി നിയമിച്ചിരുന്നു. ഉപപ്രധാനമന്ത്രിയും ഇദ്ദേഹമായിരുന്നു. എന്നാൽ യു.എസ് പൗരത്വം സംബന്ധിച്ച വിവാദങ്ങളുടെ പേരിൽ ജനുവരി 27ന് പദവി നഷ്ടമായി.
തിരഞ്ഞെടുപ്പിന് റാബി സമർപ്പിച്ച പൗരത്വ രേഖകൾ അസാധുവാണെന്ന് സുപ്രീംകോടതി കണ്ടെത്തിയിരുന്നു. 2007ൽ യു.എസ് പൗരത്വം നേടിയതിന് പിന്നാലെ റാബിയുടെ നേപ്പാൾ പൗരത്വം അസാധുവായിരുന്നു. മന്ത്രി പദവി നഷ്ടമായതിന് പിന്നാലെ ദിവസങ്ങൾക്കകം റാബി നേപ്പാളി പൗരത്വം വീണ്ടെടുത്തിരുന്നു.
20 സീറ്റുകളുള്ള ആർ.എസ്.പി പാർലമെന്റിലെ ഏറ്റവും വലിയ നാലാമത്തെ കക്ഷിയാണ്. മുൻ പ്രധാനമന്ത്രി കെ.പി. ശർമ്മ ഒലിയുടെ സി.പി.എൻ - യു.എം.എല്ലും ആർ.എസ്.പിയും പ്രചണ്ഡയുടെ സി.പി.എൻ - മാവോയിസ്റ്റ് സെന്ററുമടക്കം ആകെ ഏഴ് പാർട്ടികളാണ് ഭരണസഖ്യത്തിലുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |