ധാക്ക:മുസ്ലിം ഭൂരിപക്ഷ രാജ്യമായ ബംഗ്ളാദേശിൽ ഹിന്ദു ക്ഷേത്രങ്ങൾക്കുനേരെ വ്യാപക ആക്രമണം.വടക്കുപടിഞ്ഞാറൻ പ്രദേശങ്ങളായ ധന്തല, പരിയ, ചാരുൾ എന്നിവിടങ്ങളിലെ 14 ഹിന്ദു ക്ഷേത്രങ്ങളാണ് ഒറ്റരാത്രികൊണ്ട് അക്രമികൾ തകർത്തത്. വിഗ്രഹങ്ങളിൽ ഒട്ടുമുക്കാലും നശിപ്പിക്കപ്പെട്ടു. ചിലത് ക്ഷേത്രങ്ങൾക്ക് തൊട്ടടുത്തുള്ള കുളങ്ങളിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്.
രാത്രിയുടെ മറപറ്റിയെത്തിയവരാണ് അക്രമം അഴിച്ചുവിട്ടതെന്നാണ് പൊലീസ് നൽകുന്ന സൂചന. ഇവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. സമാധാനത്തിനും സാമുദായിക സൗഹാർദ്ദത്തിനും എതിരായ ഗൂഢാലോചനയുടെ ഭാഗമാണ് അക്രമം എന്നും പിന്നിൽ പ്രവർത്തിച്ചവരെ ഉടൻ കണ്ടെത്തുമെന്നും അവർക്ക് പരമാവധി ശിക്ഷ വാങ്ങി നൽകുമെന്നുമാണ് പൊലീസ് പറയുന്നത്. മുസ്ലീം- ഹിന്ദു വിഭാഗങ്ങൾ തമ്മിൽ ഒരു പ്രശ്നവും ഇല്ലാത്തിടത്താണ് അക്രമം ഉണ്ടായത്. നിലവിൽ സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാണ്.
ബംഗ്ളാദേശിൽ ഹിന്ദു ആരാധനാലയങ്ങൾക്കുനേരെ ആക്രമണം ഉണ്ടാകുന്നത് ആദ്യമായല്ല. 2021ൽ ദുർഗാപൂജയോടനുബന്ധിച്ച് ക്ഷേത്രങ്ങൾക്കു നേരെ വ്യാപകമായ ആകമണമുണ്ടായിരുന്നു. ബംഗ്ളാദേശ് തലസ്ഥാനമായ ധാക്കയ്ക്ക് സമീപം രംഗ്പൂർ ജില്ലയിലെ പിർഗോഞ്ച് ഉപാസിലാ ഗ്രാമത്തിലാണ് അന്ന് വ്യാപക അക്രമങ്ങൾ അരങ്ങേറിയത്. യുവാവ് മതനിന്ദനടത്തിയെന്നാരോപിച്ചുള്ള വ്യാജ ഫേസ്ബുക്ക് പോസ്റ്റിനെ ചൊല്ലിയാണ് സംഘർഷം ഉടലെടുത്തത്. ആരോപണ വിധേയനായ യുവാവിന്റെ വീടിന് തൊട്ടടുത്തുള്ള നിരവധി വീടുകളും അക്രമികൾ അഗ്നിക്കിരയാക്കിയിരുന്നു. .
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |