ബീജാപൂർ: ബിജെപി നേതാവിനെ വീട്ടിൽ നിന്ന് വലിച്ചിഴച്ച് കുടുംബാംഗങ്ങൾക്ക് മുന്നിൽ വച്ച് മാവോയിസ്റ്റുകൾ വെട്ടിക്കൊലപ്പെടുത്തി. ഛത്തീസ്ഗഡിലെ ബീജാപൂരിൽ ഞായറാഴ്ചയാണ് സംഭവം. നീലകണ്ഠ കക്കേമാണ് കൊല്ലപ്പെട്ടത്.
കഴിഞ്ഞ 15 വർഷമായി ബിജെപി ഉസൂർ ബ്ലോക്ക് പ്രസിഡന്റായിരുന്നു നീലകണ്ഠ കക്കേം. ഞായറാഴ്ച ഗ്രാമത്തിലെ ഒരു വിവാഹത്തിൽ പങ്കെടുത്ത് തിരിച്ചെത്തുമ്പോഴായിരുന്നു ആക്രമണമെന്ന് അസിസ്റ്റന്റ് പൊലീസ് സൂപ്രണ്ട് ചന്ദ്രകാന്ത് ഗവർണ പറഞ്ഞു. മൂന്നുപേർ ചേർന്ന് നീലകണ്ഠനെ വീടിന് പുറത്തേക്ക് ബലം പ്രയോഗിച്ച് ഇറക്കി. പിന്നീട് വീട്ടുകാരുടെയും നാട്ടുകാരുടെയും മുന്നിലിട്ട് ക്രൂരമായി വെട്ടിയ ശേഷം ഓടിപ്പോവുകയായിരുന്നു എന്നാണ് നീലകണ്ഠന്റെ ഭാര്യ ലളിത കക്കേം പറഞ്ഞത്. കോടാലിയും മറ്റ് മൂർച്ചയുള്ള ആയുധങ്ങളും ഉപയോഗിച്ചാണ് മാവോയിസ്റ്റുകൾ നീലകണ്ഠനെ ആക്രമിച്ചത്. സംഭവസ്ഥലത്ത് വച്ചുതന്നെ അദ്ദേഹം മരിക്കുകയായിരുന്നു.
ആക്രമണം നടത്തുന്നതിനായി 150ലധികം മാവോയിസ്റ്റുകൾ ഗ്രാമത്തിൽ എത്തിയിരുന്നു എന്നാണ് റിപ്പോർട്ട്. സാധാരണ വേഷത്തിലായിരുന്നു ഇവർ എത്തിയത്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |