തിരുവനന്തപുരം: ബഡ്ജറ്റിലെ നികുതി വർദ്ധനവിനെ നിയമസഭയിൽ ന്യായീകരിച്ച് ധനമന്ത്രി കെ എൻ ബാലഗോപാൽ. പരിമിതമായ തോതിൽ മാത്രമേ നികുതി വർദ്ധിപ്പിച്ചിട്ടുള്ളൂ എന്നുപറഞ്ഞ ധനമന്ത്രി യു ഡി എഫ് ഭരണത്തിലിരുന്നപ്പോൾ 17 തവണ ഇന്ധന നികുതി കൂട്ടിയെന്നും പ്രതിപക്ഷം ബി ജെ പിയെ പിന്തുണയ്ക്കുകയാണെന്നും പറഞ്ഞു.
അതേസമയം, ബഡ്ജറ്റിൽ ഇന്ധന നികുതി കൂട്ടിയതിനെതിരെ പ്രതിപക്ഷം സഭാകവാടത്തിൽ സത്യഗ്രഹം തുടങ്ങി. ഷാഫി പറമ്പിൽ, സി ആർ മഹേഷ്, മാത്യു കുഴൽനാടൻ, നജീബ് കാന്തപുരം എന്നിവരാണ് സത്യഗ്രഹം ആരംഭിച്ചത്. നികുതി വർദ്ധനവിനെതിരെ പ്രതിഷേധം കടുപ്പിക്കാനുളള നീക്കത്തിന്റെ ഭാഗമായാണ് സത്യഗ്രഹം. രാവിലെ പ്ലക്കാർഡുകളും ബാനറുകളുമായാണ് പ്രതിപക്ഷം സഭയിൽ എത്തിയത്. മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ച ശേഷം പ്രതിപക്ഷം ചോദ്യോത്തരവേളയുമായി സഹകരിച്ചു.
നികുതി വർദ്ധനയ്ക്ക് എതിരെ നിയമസഭയ്ക്ക് പുറത്തും പ്രതിഷേധം കടുപ്പിക്കാനാണ് യു ഡി എഫ് തീരുമാനം. ഇതിന്റെ ഭാഗമായി നാളെ സെക്രട്ടേറിയറ്റിലേക്കും എല്ലാ കളക്ടറേറ്റുകളിലേക്കും കോൺഗ്രസ് മാർച്ച് സംഘടിപ്പിക്കും. 13 ന് യുഡിഎഫ് ജില്ലാ കേന്ദ്രങ്ങളിൽ രാപ്പകൽ സമരം നടത്തും. കൂട്ടിയ നികുതികൾ ശക്തമായ സമരങ്ങളിലൂടെ പിൻവലിപ്പിക്കുമെന്ന് നേരത്തേ പ്രതിപക്ഷം വ്യക്തമാക്കിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |