നടി ആക്രമിക്കപ്പെട്ട വിഷയവുമായി ബന്ധപ്പെട്ട് ഡബ്ല്യു സി സി യെ തള്ളിപ്പറയാൻ താൻ ശ്രമിച്ചിട്ടില്ലെന്ന് നടൻ ഇന്ദ്രൻസ്. ഇക്കാര്യത്തിൽ ദിലീപ് തെറ്റ് ചെയ‌്തുവെന്ന് വിശ്വസിക്കുന്നില്ല എന്ന് പറഞ്ഞത്, സഹപ്രവർത്തകൻ തെറ്റ് ചെയ്തു എന്നത് വിശ്വസിക്കാൻ പാടാണ് എന്ന് ഉദ്ദേശിച്ച് മാത്രമാണെന്ന് ഇന്ദ്രൻസ് വ്യക്തമാക്കി.
ഫേസ്ബുക്ക് പോസ്‌റ്റിന്റെ പൂർണരൂപം-
കഴിഞ്ഞ ദിവസം ന്യൂ ഇന്ത്യൻ എക്സ്പ്രസിൽ വന്ന വന്ന അഭിമുഖവുമായി ബന്ധപ്പെട്ട് ചില സുഹൃത്തുക്കളുടെ അഭിപ്രായം കാണാനും കേൾക്കാനും ഇടയായി. ആരെയെങ്കിലും വേദനിപ്പിക്കാനോ കുറ്റപ്പെടുത്താനോ ബോധപൂർവ്വം ശ്രമിച്ചിട്ടില്ല.
ഡബ്ല്യു സി സി യെ തള്ളിപ്പറയാനല്ല ശ്രമിച്ചത്, ചിലരെങ്കിലും അഭിമുഖത്തിൽ പറയാത്ത കാര്യങ്ങൾ തെറ്റിദ്ധാരണയുണ്ടാക്കുന്ന തരത്തിൽ പ്രചരിപ്പിക്കുന്നതായി കണ്ടു. എന്റെ ഒരു സഹപ്രവർത്തകൻ തെറ്റ് ചെയ്തു എന്നത് വിശ്വസിക്കാൻ പാടാണ് എന്ന് മാത്രമാണ് ഉദ്ദേശിച്ചത്. പെൺകുട്ടിയെ മകളെ പോലെത്തന്നെയാണ് കാണുന്നത്. അവരുടെ വേദനയിൽ ഒപ്പം തന്നെയുണ്ട്.
മനുഷ്യരുടെ സങ്കടങ്ങൾ വലിയ തോതിൽ വേദനിപ്പിക്കാറുണ്ട്. എല്ലാ നിലവിളികളും തിരിച്ചറിയാനുള്ള ജീവിത സാഹചര്യങ്ങളിലൂടെയാണ് കടന്ന് വന്നത്. നിൽക്കുന്ന മണ്ണിനെ കുറിച്ച് നല്ല ബോധമുണ്ട്. എന്റെ വാക്കുകൾ ആരെയെങ്കിലും മുറിപ്പെടുത്തിയിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നു....
എല്ലാവരോടും സനേഹം
ഇന്ദ്രൻസ്
വിമൺ ഇൻ സിനിമ കളക്ടീവ് ഇല്ലായിരുന്നുവെങ്കിൽ നടിയെ ആക്രമിച്ച കേസിൽ നടിയെ കൂടുതൽ പേർ പിന്തുണയ്ക്കുമായിരുന്നുവെന്ന് ഇന്ദ്രൻസ് പ്രതികരിച്ചിരുന്നു. നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ എട്ടാം പ്രതിയായ ദിലീപ് കുറ്റക്കാരനാണെന്ന് കരുതുന്നില്ലെന്നും ഇന്ദ്രൻസ് പറഞ്ഞു. സിനിമ മേഖലയിൽ സ്ത്രീകൾ നേരിടുന്ന നേരിടുന്ന പ്രശ്നങ്ങളെ കുറിച്ചുള്ള പ്രതികരണത്തിലാണ് ഇന്ദ്രൻസ് ഡബ്ല്യു സി സിയുടെ പ്രവർത്തനങ്ങളെക്കുറിച്ച് പരാമർശിച്ചത്.
സംഘടന രൂപപ്പെട്ടില്ലെങ്കിലും നിയമ പോരാട്ടംനടക്കുമായിരുന്നു എന്നും ഇന്ദ്രൻസ് പറഞ്ഞു. പ്രശ്നങ്ങളെ എത്രമാത്രം ഒരു സംഘടനയ്ക്ക് ചെറുക്കാനാകും, സ്വയം സുരക്ഷ ഉറപ്പാക്കുക എന്നല്ലാതെ ഇതിൽ മറ്റൊന്നും ചെയ്യാൻ കഴിയില്ല എന്നും ഇന്ദ്രൻസ് പറഞ്ഞു. ന്യൂ ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിലായിരുന്നു ഇന്ദ്രൻസിന്റെ പ്രതികരണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |