SignIn
Kerala Kaumudi Online
Friday, 29 March 2024 11.20 AM IST

കാമറകൾ തുണച്ചില്ല,​ അക്രമികളെ കണ്ടെത്താൻ പതിനെട്ടടവും പയറ്റി പൊലീസ്

h

തിരുവനന്തപുരം: കനകക്കുന്നിൽ അദ്ധ്യാപികയെ ബൈക്കിലെത്തിയ രണ്ടുപേർ ചേർന്ന് ആക്രമിച്ച സംഭവത്തിൽ രണ്ടുദിവസം പിന്നിട്ടിട്ടും പ്രതികളെ കണ്ടെത്താനാകാതെ പൊലീസ്. മ്യൂസിയം,കനകക്കുന്ന് റോഡുകളിലെ 20ഓളം കാമറകളിലെ ദൃശ്യങ്ങൾ അരിച്ചുപെറുക്കിയിട്ടും ഇരുട്ടിൽ അക്രമികളുടെ രൂപം വ്യക്തമാകാത്തതിനാൽ വട്ടംചുറ്റുകയാണ് അന്വേഷണ സംഘം.

നൈറ്റ് വിഷൻ സംവിധാനമില്ലാത്ത പഴഞ്ചൻ കാമറകളാണ് മ്യൂസിയത്തും പരിസരത്തുമുള്ളത്. പ്രഭാത സവാരിക്കിറങ്ങിയ ഡോക്ടറെ ആക്രമിച്ചതുൾപ്പെടെ ഒട്ടനവധി സംഭവ വികാസങ്ങളുണ്ടായിട്ടുണ്ടെങ്കിലും കാമറാ നിരീക്ഷണം കാര്യക്ഷമമാക്കാൻ യാതൊരു നടപടിയുമുണ്ടാകാത്തതാണ് പൊലീസിന് പണിയായത്. ബൈക്കിൽ രണ്ടുപേർ യാത്രചെയ്‌ത് പോകുന്നതായി ദൃശ്യങ്ങളിലുണ്ടെങ്കിലും വേഷമോ ആളുടെ രൂപമോ വ്യക്തമല്ല. കനകനഗറിൽ നിന്നും മ്യൂസിയം ഭാഗത്ത് നിന്നും പൊലീസ് ശേഖരിച്ച കാമറാദൃശ്യങ്ങൾക്ക് തെളിച്ചമില്ലാത്തതാണ് പ്രതിയെ തിരിച്ചറിയാൻ തടസമായത്. കൂടുതൽ വ്യക്തതയുള്ള ദൃശ്യങ്ങൾ ശേഖരിക്കുന്നതിനായി മോട്ടോർ വാഹനവകുപ്പിന് അന്വേഷണസംഘം കത്തു നൽകിയെങ്കിലും സംഭവസ്ഥലത്തിന് തൊട്ടടുത്തെങ്ങും മോട്ടോർ വാഹന വകുപ്പിന് കാമറയില്ല.

മ്യൂസിയം, കനകനഗർ ഭാഗത്തെ റസിഡന്റ്സ് അസോസിയേഷനുകൾ, വ്യാപാര സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ള ദൃശ്യങ്ങൾ ശേഖരിച്ചെങ്കിലും അതിലും അക്രമികളുടേതെന്ന് ഉറപ്പിക്കാൻ കഴിയുന്ന ദൃശ്യങ്ങളില്ല. ഇതോടെ കൂടുതൽ കാമറകളുടെ ദൃശ്യങ്ങൾ പരിശോധിക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.

വെള്ളിയാഴ്ച രാത്രി 11.45ഓടെ മ്യൂസിയം കനകനഗർ റോഡിലായിരുന്നു സംഭവം. അക്ഷരോത്സവത്തിൽ പങ്കെടുത്തശേഷം തമ്പാനൂരിലെ താമസസ്ഥലത്തേക്ക് പോകുകയായിരുന്ന തൃശൂർ സ്വദേശിനിയാണ് അതിക്രമത്തിനിരയായത്.

കനകനഗർ റോഡിലെ ഗേറ്റിൽ നിന്ന് പ്രധാന കവാടത്തിലേക്ക് പൊലീസ് സ്റ്റേഷന് സമീപത്തെ വഴിയിലൂടെ നടന്നുവരുമ്പോഴായിരുന്നു സംഭവം. ഒപ്പമുണ്ടായിരുന്ന രണ്ട് സ്ത്രീകൾ അല്പം മുന്നിലായിരുന്നു. എതിർദിശയിൽ നിന്നുവന്ന രണ്ടുപേർ ബൈക്കിന്റെ ലൈറ്റ് ഓഫാക്കിയശേഷം ആക്രമിക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്നവർ ഓടിയെത്തിയതോടെ അക്രമിസംഘം കനകനഗർ ഭാഗത്തേക്ക് രക്ഷപ്പെട്ടു. സംഭവ സമയത്ത് മ്യൂസിയം,കനകക്കുന്ന്,കനകനഗർ പരിസരം വഴി കടന്നുപോയവരുടെ ഫോൺ നമ്പരുകൾ ഉൾപ്പെടെ സൈബർ പൊലീസിന്റെ സഹായത്തോടെ അന്വേഷണസംഘം പരിശോധിക്കുകയാണ്. കമ്മിഷണ‌ർ സി.എച്ച്. നാഗരാജുവിന്റെ മേൽനോട്ടത്തിൽ മ്യൂസിയം സി.ഐ മഞ്ജുലാലിന്റെ നേതൃത്വത്തിലുള്ള പ്രത്യേകസംഘമാണ് കേസ് അന്വേഷിക്കുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CASE DIARY
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.