കാലിഫോർണിയ: സാമ്പത്തികമാന്ദ്യ സാദ്ധ്യതകൾ മുറുകുന്ന ലോകത്ത് വൻകിട കമ്പനികൾ പലതും ജീവനക്കാരെ ഒഴിവാക്കുകയാണ്. ഇക്കൂട്ടത്തിൽ ഒട്ടും പിന്നിലല്ല ടെക് ഭീമനായ ഗൂഗിൾ. വർഷങ്ങളായി ഒരുമിച്ച് ജോലിനോക്കുന്ന ഭാര്യാഭർത്താക്കന്മാരെയും മിടുക്കരായ ജീവനക്കാരെയും വരെ പിരിച്ചുവിട്ട വാർത്തകൾ ഈയിടെ പുറത്തുവന്നിരുന്നു. ഇക്കൂട്ടത്തിൽ ഏറ്റവും പുതിയതാണ് എഞ്ചിനീയറായ നികോളാസ് ദുഫൗ ലിങ്ക‌്ഡിനിൽ പങ്കുവച്ച തന്റെ അനുഭവം.
കൈക്കുഞ്ഞായ മകൾക്ക് ആഹാരം നൽകുന്നതിനിടെയാണ് ജോലിയിൽ നിന്ന് പുറത്താക്കിയ വിവരം നിക്കോളാസിനെ അറിയിക്കുന്നത്. അതും രാത്രി രണ്ടുമണിക്ക്. കുഞ്ഞിനെനോക്കുന്നതിനായി ലീവിലായിരുന്നു ഈ സമയം നിക്കോളാസ്. അനുഭവം പങ്കുവച്ചിട്ട പോസ്‌റ്റിന് അദ്ദേഹത്തിന്റെ ഗൂഗിളിലെ മുൻ സഹപ്രവർത്തകരും മറ്റും ആശ്വാസവാക്കുകളുമായി ഉടനെത്തി.
തന്നെ പൂർണമായും ആശ്രയിക്കുന്ന കുഞ്ഞിനെ നോക്കുന്നതിന് ലീവെടുത്ത സമയത്ത് തന്നെയുണ്ടായ ഈ ജോലി നഷ്‌ടം വല്ലാതെ വേദനിപ്പിച്ചതായി നിക്കോളാസ് പറഞ്ഞു. ന്യൂയോർക്കിലെ ഗൂഗിൾ ഓഫീസിൽ പഞ്ചിംഗിനായി ഇപ്പോൾ ജീവനക്കാർ ക്യൂ നിന്നാണ് ജോലി നഷ്‌ടമായോ ഇല്ലയോ എന്ന് ഉറപ്പിക്കുന്നത് എന്നാണ് ഒരു ജീവനക്കാരൻ മുൻപ് അനുഭവം പങ്കുവച്ചത്. കാർഡ് പച്ച നിറമായാൽ ജോലിയുണ്ട്. ചുവപ്പായാൽ പിരിച്ചുവിട്ടതായി ഉറപ്പിക്കാം. കഴിഞ്ഞമാസം ഇത്തരത്തിൽ 12,000 പേരെയാണ് ഗൂഗിൾ വിവിധ കാരണത്താൽ പിരിച്ചുവിട്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |