ബംഗളൂരു : കർണാടകയിലെ കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ബോംബ് വച്ചെന്ന് ഭീഷണിപ്പെടുത്തിയ മലയാളി യുവതി പിടിയിൽ. ബംഗളൂരുവിൽ നിന്നും കൊൽക്കത്തയിലേക്കുള്ള വിമാനം നഷ്ടമായ നിരാശയിലാണ് യാത്രയ്‌ക്കെത്തിയ യുവതി വ്യാജ ബോംബ് ഭീഷണി ഉയർത്തിയതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. കോഴിക്കോട് സ്വദേശിയായ മാനസി സതീബൈനു എന്ന മുപ്പത്തിയൊന്നുകാരിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന സിഐഎസ്എഫ് ഉദ്യോഗസ്ഥൻ സന്ദീപ് സിംഗാണ് ബോംബ് ഭീഷണിയെ കുറിച്ച് പൊലീസിൽ പരാതി നൽകിയത്. കഴിഞ്ഞ ദിവസം രാവിലെ 8.20 ഓടെ മാനസി എയർപോർട്ട് കവാടത്തിൽ എത്തുകയും കൊൽക്കത്തയിലേക്ക് പുറപ്പെടേണ്ട ഇൻഡിഗോ വിമാനത്തിൽ യാത്ര ചെയ്യുന്നതിനായി തന്നെ കയറ്റിവിടണമെന്ന് ആവശ്യപ്പെടുകയും ചെയ്തു, കടത്തിവിട്ടില്ലെങ്കിൽ വിമാനത്താവളത്തിൽ സ്‌ഫോടനം നടത്തുമെന്നും യുവതി ഭീഷണിപ്പെടുത്തി.
ഈ സമയം സിഐഎസ്എഫ് ഉദ്യോഗസ്ഥനായ സന്ദീപ് സിംഗ് യുവതിയെ സമാധാനിപ്പിക്കാൻ ശ്രമിച്ചു. എന്നാൽ ഇതൊന്നും ചെവിക്കൊള്ളാതെ യുവതി ഉദ്യോഗസ്ഥന്റെ കോളറിൽ പിടിച്ച് മർദിക്കുകയും, ബോംബ് വച്ചിട്ടുണ്ടെന്ന് യാത്രക്കാരോട് വിളിച്ച് പറയുകയും, ജീവൻ വേണമെങ്കിൽ ഓടിപ്പോകാൻ ആവശ്യപ്പെടുകയും ചെയ്തു. തുടർന്നാണ് പൊലീസിൽ വിമാനത്താവള അധികൃതർ കേസ് നൽകിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |