തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് ഹൈസ്‌കൂളുകളിൽ അടുത്ത മാസത്തോടെ 36,366 ലാപ്ടോപ്പുകൾ കൈറ്റ് വഴി ലഭ്യമാക്കും. ഹൈടെക് പദ്ധതികളുടെ ഭാഗമായി 760 കോടി ചെലവിൽ 4.4 ലക്ഷം ഉപകരണങ്ങൾ സ്‌കൂളുകളിൽ വിന്യസിച്ചതിന്റെ തുടർച്ചയായാണിത്. പുതിയ ഇന്റൽ കോർ ഐ3 വിഭാഗത്തിലുള്ള അഞ്ചുവർഷ വാറണ്ടിയുള്ള 16,500 ലാപ്‌ടോപ്പുകൾ, വിദ്യാകിരണം പദ്ധതിയിലൂടെ പുതിയ ടെൻഡറുകളിലൂടെ ലഭിച്ച സെൽറോൺ വിഭാഗത്തിലുള്ള 2360 ലാപ്‌ടോപ്പുകളും നേരത്തെ വിതരണം ചെയ്തവയിൽ പുനഃക്രമീകരണത്തിലൂടെ ലഭ്യമായ 17,506 ലാപ്‌ടോപ്പുകളും ഉൾപ്പെടെയാണ് 36,366 ലാപ്‌ടോപ്പുകളെന്ന് മന്ത്രി വി. ശിവൻകുട്ടി വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഹൈടെക് ലാബുകൾക്കായി ലാപ്‌ടോപ്പുകൾ അനുവദിക്കുന്നത് ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി വ്യത്യാസമില്ലാതെ ഉപയോഗിക്കാനാണ്. അതു പാലിക്കുന്നണ്ടോയെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് നിരീക്ഷിക്കും.
സ്കൂളുകൾ സൈബർ സുരക്ഷാ മാർഗനിർദ്ദേശങ്ങൾ കർശനമായി പാലിക്കണം. കുട്ടികളുടെ സ്വകാര്യ വിവരങ്ങൾ പങ്കുവയ്ക്കുന്ന തരത്തിലുള്ളതോ സ്വകാര്യ സർവറുകളിൽ ഹോസ്റ്റ് ചെയ്യുന്നതോ ആയ സോഫ്ട്‌വെയറുകൾ സ്കൂളിൽ നൽകാൻ പാടില്ല. ഓരോ വർഷവും പ്രത്യേക ഐ.ടി ഇൻഫ്രാസ്ട്രക്ചർ ഓഡിറ്റ് നടത്തി സർക്കാരിലേക്ക് റിപ്പോർട്ട് ചെയ്യാൻ കൈറ്റിനെ ചുമതലപ്പെടുത്തി.
ഹൈടെക് ഉപകരണങ്ങളുടെ അഞ്ചുവർഷ വാറണ്ടി പൂർത്തിയാകുന്ന 32,000 ലാപ്‌ടോപ്പുകൾക്ക് രണ്ടു വർഷത്തേക്ക് എ.എം.സി (ആനുവൽ മെയിന്റനൻസ് കോൺട്രാക്ട്) ഏർപ്പെടുത്തിക്കഴിഞ്ഞു. വാറണ്ടി തീരുന്ന 90,000 ലാപ്‌ടോപ്പുകൾക്കും 70,000 പ്രൊജക്ടറുകൾക്കും എ.എം.സി ഏർപ്പെടുത്താൻ ആവശ്യമായ നടപടികൾ കൈറ്റ് സ്വീകരിക്കും. സ്‌കൂളുകളിൽ വിതരണം ചെയ്ത അഞ്ചു ലക്ഷത്തോളം ഉപകരണങ്ങൾക്ക് യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് കമ്പനിയുമായി ചേർന്ന് ഇൻഷുറൻസ് പരിരക്ഷ കൈറ്റ് ഏർപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ്, കൈറ്റ് സി.ഇ.ഒ കെ. അൻവർ സാദത്ത് എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |