തൃശൂർ: മകൻ വീട്ടിൽ നിന്നും പുറത്താക്കിയെന്ന പരാതിയിൽ അച്ഛൻ വീട്ടിലെത്തിയാൽ ശല്യം ചെയ്യരുതെന്ന് മനുഷ്യാവകാശ കമ്മിഷൻ മകന് നിർദ്ദേശം നൽകി. ഇക്കാര്യം ഇരിങ്ങാലക്കുട ഡിവൈ.എസ്.പി: ഉറപ്പാക്കണമെന്നും കമ്മിഷൻ അംഗം വി.കെ. ബീനാകുമാരി ഉത്തരവിൽ പറഞ്ഞു. ഇരിങ്ങാലക്കുട നോർത്ത് സ്വദേശി വി.ആർ. രാജൻ സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്. റെയിൽവേയിൽ നിന്നും വിരമിച്ച പരാതിക്കാരൻ മകൻ തന്നെ സംരക്ഷിക്കുന്നില്ലെന്ന് ആരോപിച്ചാണ് പരാതി നൽകിയത്. ഇരിങ്ങാലക്കുട ആർ.ഡി.ഒയിൽ നിന്നും കമ്മിഷൻ റിപ്പോർട്ട് വാങ്ങി. പരാതിക്കാരനെ ഭാര്യയും മകനും ചേർന്ന് വീടിന് പുറത്താക്കിയെന്ന ആരോപണം തെറ്റാണെന്ന് റിപ്പോർട്ടിൽ പറയുന്നു. പരാതിക്കാരന് പെൻഷൻ ഇനത്തിൽ 14,000 രൂപയും സ്വകാര്യ ജോലിയിൽ നിന്നും വരുമാനവും ലഭിക്കുന്നുണ്ട്. പരാതിക്കാരൻ ആർ.ഡി.ഒയ്ക്ക് നൽകിയ പരാതി അടിസ്ഥാനമില്ലാത്തതിന്റെ പേരിൽ നിരാകരിച്ചതായും റിപ്പോർട്ടിൽ പറയുന്നു. ഭാര്യയുടെ മരണശേഷം താൻ കടത്തിണ്ണയിലാണ് ഉറങ്ങുന്നതെന്ന് കാണിച്ച് പരാതിക്കാരൻ രണ്ടാമതും പരാതി നൽകി. ഇതിൽ പരാതിക്കാരന് സംരക്ഷണം നൽകണമെന്ന് മകന് നിർദ്ദേശം നൽകിയിട്ടുണ്ട്. അമിതമായ മദ്യപാനം കാരണം പരാതിക്കാരൻ വീട്ടിൽ പ്രശ്‌നങ്ങളുണ്ടാക്കുന്നത് പതിവാണെന്നും ഇതേത്തുടർന്ന് വീട്ടിൽ നിന്നും സ്വയം ഇറങ്ങിപ്പോയതാണെന്നും ഇരിങ്ങാലക്കുട ഡിവൈ.എസ്.പി: കമ്മിഷനെ അറിയിച്ചു. തന്റെ ആധാർ കാർഡ് മകൻ കൈക്കലാക്കിയെന്ന് പരാതിക്കാരൻ ആരോപിച്ചു. ആധാർ കാർഡ് നഷ്ടപ്പെട്ടാൽ ബന്ധപ്പെട്ട അധികാരികൾ പകരം കോപ്പി നൽകുന്നതാണെന്നും അതിനുള്ള നടപടികൾ പരാതിക്കാരന് സ്വീകരിക്കാമെന്നും ഉത്തരവിൽ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |