ന്യൂഡൽഹി: ഹജ്ജ് തീർത്ഥാടനത്തിനായുള്ള കേന്ദ്രസർക്കാരിന്റെ പുതുക്കിയ നടപടികളിലൂടെ കേരളത്തിൽ നിന്ന് കൂടുതൽ തീർത്ഥാടകർക്ക് അവസരമൊരുങ്ങും. ഹജ്ജ് കമ്മിറ്റികൾക്കും സ്വകാര്യ ഹജ്ജ് സംഘങ്ങൾക്കും അനുവദിക്കുന്ന ക്വാട്ട ഇത്തവണ 80:20 അനുപാതമാക്കി പുനഃക്രമീകരിച്ചിട്ടുണ്ട്.
സ്പെഷ്യൽ ക്വാട്ട ഒഴിവാക്കിയതിലൂടെ 500 സീറ്റുകൾ പൂർണ്ണമായും സംസ്ഥാനങ്ങൾക്ക് നൽകും. കൊവിഡ് ഭീഷണിയകന്ന സാഹചര്യത്തിൽ ഇത്തവണ കേരളത്തിൽ നിന്നുള്ള ഹജ്ജ് അപേക്ഷകരുടെ എണ്ണം വർദ്ധിക്കുമെന്നാണ് വിലയിരുത്തൽ.സൗദി ഹജ്ജ് മന്ത്രാലയം പ്രഖ്യാപിച്ച ഹജ്ജ് ക്വാട്ടയിൽ ഇന്ത്യയ്ക്ക് 1,75,025 സീറ്റുകൾ ലഭിച്ചു. കൊവിഡ് നിയന്ത്രണങ്ങളെ തുടർന്ന് കഴിഞ്ഞ വർഷം 79,237 സീറ്റുകളായിരുന്നു. കേരളത്തിന്റെ ക്വാട്ട 5,766ൽ ഒതുങ്ങി. ഇത്തവണ സംസ്ഥാനത്തിനുള്ള സീറ്റ് കൂടിയേക്കും.
ഹജ്ജിന് കൊച്ചി, കോഴിക്കോട്, കണ്ണൂർ വിമാനത്താവളങ്ങളെ പുറപ്പെടൽ (എംബാർക്കേഷൻ) കേന്ദ്രങ്ങളായും കേന്ദ്ര ന്യൂനപക്ഷ ക്ഷേമ മന്ത്രാലയം തിരഞ്ഞെടുത്തിരുന്നു. കണ്ണൂരിൽ നിന്ന് ആദ്യമായാണ് ഹജ്ജ് പുറപ്പെടൽ കേന്ദ്രം ആരംഭിക്കുന്നത്. നീണ്ട ഇടവേളയ്ക്ക് ശേഷം കോഴിക്കോട്ടെ പുറപ്പെടൽ കേന്ദ്രം പുനഃസ്ഥാപിച്ചു. ന്യൂനപക്ഷ മന്ത്രി സ്മൃതി ഇറാനിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം ഹജ്ജ് നയത്തിലും കാര്യമായ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്.
ഹജ്ജിനുള്ള അപേക്ഷാ ഫീസായ 300 രൂപ വാങ്ങില്ല. ബാഗും വസ്ത്രങ്ങളും തീർത്ഥാടകരിൽ നിന്ന് പണമീടാക്കി ഹജ്ജ് കമ്മിറ്റി വാങ്ങിനൽകുന്നതിന് പകരം തീർത്ഥാടകർ സ്വയം വാങ്ങണം. ദിർഹം സ്വയം മാറ്റി കൈവശം വയ്ക്കേണ്ടിവരും. 70 വയസിന് മുകളിലുള്ള തീർത്ഥാടകർക്ക് ഹജ്ജിന് പ്രാമുഖ്യമേകും. ഹജ്ജ് കമ്മിറ്റി മുഖേന നേരത്തെ ഹജ്ജ് ചെയ്തവരെ പരിഗണിക്കില്ല. എന്നാൽ ഇവർക്ക്, 70 വയസിന് മുകളിലുള്ളവർക്കും സ്ത്രീകൾക്കും ഒപ്പം കൂട്ടുപോവാം. അധിക ചാർജ്ജ് ഈടാക്കും. സംസ്ഥാന ഹജ്ജ് കമ്മിറ്റി ഓഫീസിൽ നിന്നും കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ വെബ് സൈറ്റിൽ നിന്നും അപേക്ഷകൾ ലഭിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |