തിരുവനന്തപുരം : ജീവനക്കാരിയോട് അപമര്യാദയായി പെരുമാറിയതിന് നിയമസഭയിലെ ഹെൽത്ത് ഇൻസ്‌പെക്ടറെ ഡെപ്യൂട്ടേഷൻ റദ്ദാക്കി മടക്കി അയച്ചു.നിലമേൽ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലെ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടറായ പി.മുഹമ്മദ് രാജിനെതിരയാണ് നടപടി.ഇന്നലെ ഉച്ചയ്ക്ക് അടിയന്തരമായി ഉത്തരവിറക്കിയാണ് ഇദ്ദേഹത്തെ ആരോഗ്യവകുപ്പിലേക്ക് മടക്കിയത്.
നിയമസഭാ സമ്മേളനം നടക്കുന്നതിനിടെ തിങ്കളാഴ്ച വൈകിട്ടോടെയാണ് ജീവനക്കാരിയോട് ഹെൽത്ത് ഇൻസ്‌പെക്ടർ അപമര്യാദയായി പെരുമാറിയെന്ന പരാതി ഉയർന്നത്. ജീവനക്കാരി നിയമസഭാ സെക്രട്ടറിക്ക് രേഖാമൂലം പരാതി നൽകി.തുടർന്ന് സെക്രട്ടറി ഇക്കാര്യം സ്‌പീക്കർ എ.എൻ.ഷംസീറിന്റെ ശ്രദ്ധയിൽപ്പെടുത്തി. ന്യായീകരിക്കാനാകാത്ത തെറ്റിനോട് വിട്ടുവീഴ്ച വേണ്ടെന്നും കർശന നടപടി സ്വീകരിക്കാനും സ്‌പീക്കർ നിർദ്ദേശം നൽകുകയായിരുന്നു.
ഇതോടെയാണ് ഹെൽത്ത് ഇൻസ്‌പെക്ടറെ മണിക്കൂറുകൾക്കുള്ളിൽ നിയമസഭയിൽ നിന്ന് പുറത്താക്കിയത്. നടപടി പിൻവലിക്കാൻ ഉന്നതതല ഇടപെടൽ ഉണ്ടായെങ്കിലും ഫലം കണ്ടില്ലെന്നാണ് വിവരം. ഇടതുപക്ഷ സംഘടനാ നേതാവായ ഇദ്ദേഹത്തിനെതിരെ നേരത്തെയും സമാനമായ പരാതികളുണ്ടായെങ്കിലും നടപടിയുണ്ടായിട്ടില്ലെന്ന ആക്ഷേപം ഉയർന്നിട്ടുണ്ട്. എന്നാൽ ഹെൽത്ത് ഇൻസ്‌പെക്ടർക്കെതിരെ ഗൗരവകരമായ പരാതികളില്ലെന്നും ഭരണപരമായ സൗകര്യാർത്ഥമാണ് ഡെപ്യൂട്ടേഷൻ അവസാനിപ്പിച്ചതെന്നും നിയമസഭാ സെക്രട്ടറി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |