കൊച്ചി: പാതയോരങ്ങളിൽ അനധികൃത ഫ്ളക്‌സ് ബോർഡുകൾ സ്ഥാപിച്ചത് സംബന്ധിച്ച ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. പല തവണ നിർദേശിച്ചിട്ടും ഫ്ളക്‌സ് ബോർഡുകൾ നീക്കം ചെയ്യാത്തതിൽ ഹൈക്കോടതിയുടെ സിംഗിൾ ബെഞ്ച് കടുത്ത് അതൃപ്തി രേഖപ്പെടുത്തിയിരുന്നു. ക്ഷമ ദൗർബല്യമായി കാണരുതെന്ന് ഹൈക്കോടതി മുന്നറിയിപ്പും നൽകി.
അനധികൃത ഫ്ലക്സ് ബോർഡുകൾ നീക്കം ചെയ്യുന്നതിനായി കാര്യക്ഷമമായ നടപടികൾ സ്വീകരിക്കാത്തതിൽ സംസ്ഥാന സർക്കാരിനെ ഹൈക്കോടതി രൂക്ഷമായി വിമർശിച്ചിരുന്നു. ഫ്ളക്സ് ബോർഡുകൾ നീക്കം ചെയ്യാൻ സർക്കാരിന് ഉദ്ദേശമില്ലേ എന്ന് കോടതി ചോദിച്ചു. ക്ഷമ ദൗർബല്യമായി കാണരുതെന്നും കോടതിയെ പരിഹസിക്കുന്നത് പോലെ നിലവിൽ അനധികൃത ബോർഡുകളുടെ എണ്ണത്തിൽ വർദ്ധനവാണ് പ്രകടമാകുന്നതെന്നും ഹൈക്കോടതി നിരീക്ഷിച്ചിരുന്നു.
ജനജീവിതം അപകടത്തിൽപ്പെടുത്തുന്ന ഫ്ളക്സ് ബോർഡുകൾ പാതയോരങ്ങളിൽ നിന്ന് നീക്കണമെന്ന് നഗരസഭാ സെക്രട്ടറിമാരെ വിളിച്ചുവരുത്തി കോടതി അറിയിച്ചിരുന്നു. എന്നാൽ ഈ വിഷയത്തിൽ സർക്കാർ തുടർന്നും അലംഭാവം കാണിച്ചതാണ് കോടതി കർശന താക്കീത് നൽകുന്നതിലേയ്ക്ക് നയിച്ചത്. വിഷയത്തിൽ സത്യവാങ്‌മൂലം സമർപ്പിക്കാത്തതിന് വ്യവസായ സെക്രട്ടറിയ്ക്കെതിരെയും കോടതി വിമർശനമുന്നയിച്ചു. എന്നാൽ നീക്കം ചെയ്യുന്ന ബോർഡുകളുടെ സ്ഥാനത്ത് പുതിയ ബോർഡുകൾ സ്ഥാപിക്കപ്പെടുന്നതാണ് പ്രശ്നത്തിന് കാരണമെന്ന് തിരുവനന്തപുരം കോർപ്പറേഷൻ സെക്രട്ടറി കോടതിയെ അറിയിച്ചിരുന്നു.
അതേസമയം, മൂടിയില്ലാത്ത ഓടകളും മരണക്കുരുക്കായ കേബിളുകളും യാത്രക്കാരുടെ ജീവനെടുക്കുന്ന സംഭവങ്ങൾ സംസ്ഥാനത്ത് തുടർക്കഥയാവുകയാണ്. തിങ്കളാഴ്ച രാത്രി കായംകുളം ഇടശേരി ജംഗ്ഷനിൽ ഭർത്താവിനൊപ്പം സ്കൂട്ടറിൽ യാത്രചെയ്യുന്നതിനിടെ വൈദ്യുതി പോസ്റ്റിലെ കേബിൾ കഴുത്തിൽ കുരുങ്ങി കരുനാഗപ്പള്ളി ആദിനാട് കണ്ടത്തിൽതറയിൽ വിജയന്റെ ഭാര്യ ഉഷയുടെ ജീവൻ പൊലിഞ്ഞത് ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ്. സ്വകാര്യ കമ്പനിയുടെ കേബിൾ താഴ്ന്ന് കിടക്കുന്നത് കണ്ട് വിജയൻ പെട്ടെന്ന് തലകുനിച്ചെങ്കിലും ഉഷയുടെ കഴുത്തിൽ കേബിൾ കുടുങ്ങി വീഴുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |