നടപ്പുവർഷത്തെ ജി.ഡി.പി വളർച്ചാപ്രതീക്ഷ റിസർവ് ബാങ്ക് 7 ശതമാനമായി ഉയർത്തി
കൊച്ചി: നാണയപ്പപ്പെരുപ്പം, ഡോളറിന്റെ മുന്നേറ്റം, രാജ്യങ്ങൾ തമ്മിലെ സംഘർഷം, വിതരണശൃംഖലയിലെ പ്രതിസന്ധി എന്നിങ്ങനെ നിരവധി ആഗോളതല വെല്ലുവിളികളുണ്ടെങ്കിലും ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ ശക്തമായ നിലയിലാണെന്ന് റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് പറഞ്ഞു. നടപ്പുവർഷത്തെ (2022-23) വളർച്ചാപ്രതീക്ഷ റിസർവ് ബാങ്ക് 6.8ൽ നിന്ന് 7 ശതമാനമായും ഉയർത്തി.
വളർച്ചാ നിർണയസൂചികകളെല്ലാം മെച്ചപ്പെടുകയാണ്. ഇത് വിലയിരുത്തിയാൽ 2023-24ൽ ഇന്ത്യ 6.4 ശതമാനം വളരും. ഏപ്രിൽ-ജൂണിൽ 7.8 ശതമാനം, ജൂലായ്-സെപ്തംബറിൽ 6.2 ശതമാനം, ഒക്‌ടോബർ-ഡിസംബറിൽ 6 ശതമാനം, ജനുവരി-മാർച്ചിൽ 5.8 ശതമാനം എന്നിങ്ങനെയും പ്രതീക്ഷിക്കുന്നു.
നാണയപ്പെരുപ്പം താഴേക്ക്
ആഗോളതല വെല്ലുവിളികളുണ്ടെങ്കിലും നാണയപ്പെരുപ്പം 6 ശതമാനത്തിന് താഴെ തുടരുമെന്നാണ് റിസർവ് ബാങ്കിന്റെ വിലയിരുത്തൽ. ഇന്ത്യയുടെ ക്രൂഡോയിൽ വാങ്ങൽവില ബാരലിന് 95 ഡോളർ കണക്കാക്കിയുള്ള വിലയിരുത്തൽ ഇങ്ങനെ:
2022-23 : 6.5%
ജനുവരി-മാർച്ച് : 5.7%
2023-24 : 5.3%
ഏപ്രിൽ-ജൂൺ : 5.0%
ജൂലായ്-സെപ്തംബർ : 5.4%
ഒക്‌ടോബർ-ഡിസംബർ : 5.4%
ജനുവരി-മാർച്ച് : 5.6%
പലിശനിരക്ക് എങ്ങോട്ട്?
നാണയപ്പെരുപ്പം കുറയുന്നതിനാൽ അടുത്തയോഗങ്ങളിൽ പലിശനിരക്ക് നിലനിറുത്തിയേക്കും. വർഷാന്ത്യത്തിലോ 2024ലോ പലിശനിരക്ക് കുറയ്ക്കാനും സാദ്ധ്യത.
പലിശനിരക്ക് കുറയ്ക്കാൻ തയ്യാറെന്ന 'അക്കോമഡേറ്റീവിൽ" നിന്ന് പിന്മാറുകയെന്ന നിലപാടിൽ തുടരാൻ ഇന്നലെ തീരുമാനിച്ചു.
ഇതിനെയും റിപ്പോനിരക്ക് 0.25 ശതമാനം കൂട്ടിയതിനെയും എം.പി.സിയിലെ സ്വതന്ത്രഅംഗങ്ങളായ ഡോ.ആഷിമ ഗോയലും പ്രൊഫ. ജയന്ത് വർമ്മയും എതിർത്തു.
ജി-സെക്, ക്ളൈമറ്റ് ഫിനാൻസ്
സർക്കാർ കടപ്പത്രങ്ങളുപയോഗിച്ച് (ജി-സെക്) കടമെടുക്കാനും വായ്‌പനൽകാനും റിസർവ് ബാങ്കിന്റെ അനുമതി. ജി-സെക് വ്യാപാരസമയം രാവിലെ 9 മുതൽ വൈകിട്ട് 5വരെയുമാക്കി. നിലവിൽ വൈകിട്ട് 3 വരെയായിരുന്നു.
കാലാസ്ഥാവ്യതിയാനത്തെ ചെറുക്കാനുള്ള നടപടികൾക്ക് പിന്തുണയുമായി ഗ്രീൻ ഡെപ്പോസിറ്റ്, ക്ളൈമറ്റ് ഫിനാൻസിംഗ് എന്നിവയെക്കുറിച്ചും റിസർവ് ബാങ്ക് ആലോചിക്കും.
ട്രെഡ്‌സ് വിപുലീകരണം
എം.എസ്.എം.ഇക്ക് നേട്ടം
ട്രെഡ്‌സ് സംവിധാനത്തിൽ ഇൻഷ്വറൻസ് കമ്പനികളെയും ഉൾപ്പെടുത്തുമെന്ന റിസർവ് ബാങ്കിന്റെ പ്രഖ്യാപനം എം.എസ്.എം.ഇകൾക്ക് നേട്ടമാകും. നിലവിൽ എം.എസ്.എം.ഇ, ബയർമാർ, ധനകാര്യസ്ഥാപനങ്ങൾ എന്നിവയാണ് ട്രെഡ്‌സിലുള്ളത്.
ഇടപാടുകാരിൽ നിന്ന് പണം ലഭിക്കുംവരെ വ്യാപാരിക്ക് ഇടപാടിന്റെ ഈടിന്മേൽ പണം നൽകുന്ന ഇലക്‌ട്രോണിക് സംവിധാനമാണ് ട്രെഡ്‌സ് (ട്രേഡ് റിസീവബിൾസ് ഡിസ്‌കൗണ്ടിംഗ് സിസ്‌റ്റം). ഇൻവോയിസ് ഫിനാൻസിംഗിന് ഇനി ഇൻഷ്വറൻസ് പരിരക്ഷ ലഭിക്കും.
അദാനിവിഷയം ബാധിക്കില്ല
''ഏതെങ്കിലും വ്യക്തിക്കോ ഗ്രൂപ്പിനോ എതിരെയുള്ള കേസുകൾ ഇന്ത്യൻ ധനകാര്യസംവിധാനത്തെ ബാധിക്കില്ല. ബാങ്കുകളും എൻ.ബി.എഫ്.സികളും ഉൾപ്പെടുന്ന ധനകാര്യമേഖല ഏറെ ശക്തമാണ്""
ശക്തികാന്ത ദാസ്,
ഗവർണർ, റിസർവ് ബാങ്ക്
(അദാനിവിഷയത്തെ കുറിച്ച് മാദ്ധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |